തിരുവനന്തപുരം: സംസ്ഥാനത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളുടെ കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മുൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. നിലവിലെ മോശം കാലാവസ്ഥയും ശക്തമായ മഴയും കൊടുങ്കാറ്റും കണക്കിലെടുത്ത്, വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി വേഗത്തിലുള്ള നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണം. നിലവിലെ മോശം കാലാവസ്ഥ ഒരു തരത്തിലും വിദ്യാലയങ്ങളെയും കുട്ടികളെയും ബാധിക്കാത്ത രീതിയിലുള്ള മുൻകരുതലുകളാണ് ഉണ്ടാകേണ്ടത്. യാതൊരു കാരണവശാലും ഫിറ്റ്നസ് ഇല്ലാത്ത വിദ്യാലയങ്ങളെ തുറന്ന് പ്രവർത്തിക്കാൻ അനുവാദം നൽകാൻ പാടില്ലെന്നും, താൽക്കാലികമായി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നത് നിയമത്തിലും ഉത്തരവുകളിലും പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫിറ്റ്നസ് ഇല്ലാത്തതിന്റെ പേരിൽ സ്‌കൂളുകളിലെ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം നൽകാതിരിക്കുന്നത് തികച്ചും നിയമവിരുദ്ധമായ നടപടിയാണ്. ഈ വിഷയത്തിൽ വിവിധ സർക്കാർ ഡിപ്പാർട്ട്‌മെന്റുകൾ തമ്മിലുള്ള ഏകോപനം വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഫിറ്റ്നസ് നടപടികൾ നീണ്ടുപോയാൽ അത് സ്‌കൂളുകളിലെ തസ്തിക നിർണ്ണയത്തെയും വിദ്യാർത്ഥികളുടെ പരീക്ഷകളെയും അധ്യാപകരുടെ ട്രെയിനിംഗിനെയും ഒക്കെ ദോഷകരമായി ബാധിക്കും. അതിനാൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുള്ള മെല്ലെപ്പോക്ക് നയം അടിയന്തരമായി അവസാനിപ്പിക്കണമെന്നും വി. ശിവൻകുട്ടി സർക്കാരിനോട് ആവശ്യപ്പെട്ടു.
