
കോഴിക്കോട്: വ്രതശുദ്ധിയുടെ നാളുകൾക്ക് വിട. ഇനി ആഘോഷത്തിന്റെ ചെറിയ പെരുന്നാൾ. പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ മാസപ്പിറവി കണ്ടതോടെയാണ് ചെറിയ പെരുന്നാൾ വെള്ളിയാഴ്ചയായിരിക്കുമെന്ന് ഖാസിമാർ അറിയിച്ചത്. സൗഹൃദത്തിന്റെയും കരുതലിന്റെയും സന്ദേശമുയർത്തിയാണ് വിശ്വാസികൾ പള്ളികളിലും ഈദ് ഗാഹുകളിലും ഒത്തുചേർന്നു.
സംസ്ഥാനത്തെ വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും പ്രത്യേക നമസ്‌കാരങ്ങൾ നടന്നു. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന നമസ്‌കാരത്തിന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി നേതൃത്വം നൽകി. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലെ സംയുക്ത ഈദ് ഗാഹിൽ ശിഹാബ് പൂക്കോട്ടൂർ പെരുന്നാൾ സന്ദേശം നൽകി. കോട്ടയത്ത് സെൻട്രൽ ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാഗമ്പടം മൈതാനത്ത് നമസ്‌കാരത്തിനുള്ള ഒരുക്കങ്ങൾ നടന്നു.
ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലും വെള്ളിയാഴ്ചയാണ് പെരുന്നാൾ. നിലവിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഗൾഫ് മേഖലയിൽ ഈദ് ഗാഹുകൾക്കും പൊതുസ്ഥലങ്ങളിലെ ഒത്തുചേരലുകൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നാളെയാണ് (ശനിയാഴ്ച) ഈദുൽ ഫിത്ർ ആഘോഷിക്കുന്നത്.
