തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം- ടൂറിസം വാരാഘോഷത്തിന് ഞായറാഴ്ചത്തെ (ആഗസ്റ്റ് 30) സമാപന ഘോഷയാത്രയോടെ തിരശ്ശീല വീഴും. ഞായറാഴ്ച വൈകുന്നേരം 5 ന് ലോക്ഭവന് സമീപം നടക്കുന്ന ചടങ്ങില്‍ സമാപന ഘോഷയാത്ര ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്ളാഗ് ഓഫ് ചെയ്യും.
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, മുഖ്യമന്ത്രി വി.ഡി. സതീശന്‍, ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്, ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍, ഗതാഗത വകുപ്പ് മന്ത്രി സിപി ജോണ്‍ തുടങ്ങിയവർ പങ്കെടുക്കും. ലോക്ഭവനില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര വെള്ളയമ്പലം, മ്യൂസിയം, പാളയം, സ്റ്റാച്യു വഴി കിഴക്കേക്കോട്ടയില്‍ സമാപിക്കും.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ അണിനിരക്കുന്ന നിശ്ചലദൃശ്യങ്ങള്‍, ഇതര സംസ്ഥാനക്കാരുടേത് ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന കലാരൂപങ്ങള്‍, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലെ കലാകാരന്മാരുടെ പ്രകടനങ്ങള്‍ തുടങ്ങിയവ ഘോഷയാത്രയ്ക്ക് മാറ്റ് കൂട്ടും.
കേരളത്തിന്‍റെ വളര്‍ച്ചയും പാരമ്പര്യവും സംസ്കാരവും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും ആവിഷ്കരിക്കുന്ന 69 ഓളം ഫ്ലോട്ടുകളും ഇന്‍സ്റ്റലേഷനുകളുമാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ അണിനിരക്കുന്നത്. നാടന്‍ കലകളും തനത് രൂപങ്ങളും ഉള്‍പ്പെടെ 99 ഓളം കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമാകും. പുലിക്കളി, ഗരുഡന്‍ പറവ, മുത്തപ്പന്‍ തെയ്യം തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങള്‍ ഘോഷയാത്രയെ വ്യത്യസ്തമാക്കും. തമിഴ്നാട്, ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാസംഘങ്ങളും ഘോഷയാത്രയില്‍ പങ്കെടുക്കും. ഘോഷയാത്രയോടനുബന്ധിച്ച് ഞായറാഴ്ച നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷം തലസ്ഥാന നഗരിക്ക് പുറമെ മറ്റ് ജില്ലകളിലും വന്‍ വിജയമായിരുന്നു. തിരുവനന്തപുരം ജില്ലയില്‍ മാത്രം കനകക്കുന്ന്, സെന്‍ട്രല്‍ സ്റ്റേഡിയം ഉള്‍പ്പെടെ 35 വേദികളിലായി 3,000 ത്തിലധികം കലാകാരന്മാര്‍ അണിനിരന്നു. സംസ്ഥാനത്തൊട്ടാകെ 100 ലധികം വേദികളിലായി നടന്ന 170 ലേറെ പരിപാടികളില്‍ 8,000 ത്തിലേറെ കലാകാരന്മാര്‍ പങ്കെടുത്തു.
പടയണി, തെയ്യം, മുടിയേറ്റ്, തോല്‍പാവക്കൂത്ത്, അര്‍ജുന നൃത്തം, തിറ തുടങ്ങി കേരളത്തിന്‍റെ പരമ്പരാഗത അനുഷ്ഠാന കലാരൂപങ്ങളുടെ അവതരണവും ജനശ്രദ്ധ നേടി. ഇത്തവണ ആദ്യമായി പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കോവളം ഉള്‍പ്പെടെ കൂടുതല്‍ വേദികള്‍ ആഘോഷത്തിനായി ഒരുക്കിയിരുന്നു.
വ്യത്യസ്ത പ്രദേശങ്ങളിലെ തനത് രുചികള്‍ വിളമ്പുന്ന ഭക്ഷണശാലകളും കനകക്കുന്നില്‍ ഒരുക്കിയ വ്യാപാര മേളയും പ്രദര്‍ശനവും ഓണാഘോഷങ്ങള്‍ക്ക് പൊലിമ കൂട്ടി. ലഹരിക്കെതിരെയുള്ള സര്‍ക്കാരിന്‍റെ ‘ഓപ്പറേഷന്‍ തൂഫാന്‍’ പോലുള്ള പ്രചാരണങ്ങള്‍ക്കും ബോധവല്‍ക്കരണങ്ങള്‍ക്കും ഓണം വാരാഘോഷം വേദിയായി.
