
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനി ഇല്ലെന്ന് ആർ.ജെ.ഡി സംസ്ഥാന അധ്യക്ഷൻ എം.വി.ശ്രേയാംസ് കുമാർ. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പം പാർട്ടി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ആർജെഡി നേതൃയോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അതേസമയം മുന്നണിയിൽ അർഹമായ പരിഗണന ലഭിക്കണമെന്നും നേതൃയോഗത്തിൽ ആവശ്യമുയർന്നു.
വടകര മണ്ഡലത്തിൽ മത്സരിക്കണമെന്നുള്ള നിർദ്ദേശം ഇടതുപക്ഷ മുന്നണിയുടെ ഭാഗത്ത് നിന്നും ഉണ്ടായെങ്കിലും അത് സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
മുൻപ് പലപ്പോഴും പാർട്ടിയുടെയും മുന്നണിയുടെയും നിർബന്ധത്തിന് വഴങ്ങി മത്സരിച്ചിട്ടുണ്ടെങ്കിലും, ജീവിതത്തിൽ ചില മുൻഗണനകൾ നിശ്ചയിക്കേണ്ട സമയമെത്തിയതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെങ്കിലും താൻ രാഷ്ട്രീയത്തിലും സാമൂഹ്യ പ്രവർത്തനങ്ങളിലും തുടർന്നും സജീവമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പ്രധാന കാരണം എൽഡിഎഫിലെ അച്ചടക്കമില്ലായ്മയാണെന്ന് ആർജെഡി ജനറൽ സെക്രട്ടറി വർഗീസ് ജോർജ് പറഞ്ഞു. ആർജെഡി സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ ശ്രമം ഉണ്ടായി. ആർജെഡി റിബൽ, സ്വതന്ത്ര സ്ഥാനാർഥികളെ നിറുത്തിയില്ല. പക്ഷേ ആർജെഡി സ്ഥാനാർഥികൾക്കെതിരെ റിബൽ, സ്വതന്ത്ര സ്ഥാനാർഥികളുണ്ടായി. അർഹമായ പരിഗണന മുന്നണിയിൽ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ ശക്തിക്കനുസരിച്ച് സീറ്റ് വർദ്ധിപ്പിക്കാമെന്ന് കോടിയേരി ബാലകൃഷ്ണൻ ഉറപ്പ് നൽകിയിരുന്നു. കോടിയേരി നൽകിയ ഉറപ്പ് ഇന്നത്തെ സിപിഎം പാലിക്കണം. മുന്നണിയിൽ നാലാം സ്ഥാനം ആർജെഡിക്കാണ്. കോവളം സീറ്റടക്കം ആർജെഡിക്ക് അർഹതപ്പെട്ടതാണെന്നും നേതാക്കൾ പറഞ്ഞു.
പാർട്ടിക്ക് മന്ത്രി സ്ഥാനം നൽകാത്തതിൽ അനീതി ഉണ്ടായി. കേരള കോൺഗ്രസിനോട് ഒന്നിക്കാൻ പറയാതെ, സോഷ്യലിസ്റ്റുകാരോട് ഒന്നിക്കാൻ എന്തിന് ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം ചോദിച്ചു.
