
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് മിന്നുന്ന വിജയം. ഇടതു സ്ഥാനാർഥിയായി വിജയിച്ച പി വി അൻവർ രാജിവച്ചതിനെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ പതിനൊന്നായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷൗക്കത്ത് പിതാവ് ആര്യാടൻ മുഹമ്മദ് ദീർഘകാലം കുത്തകയാക്കിവെച്ചിരുന്ന മണ്ഡലം യുഡിഎഫിനുവേണ്ടി തിരിച്ചുപിടിച്ചത്. സിപിഎമ്മിന്റെ എം സ്വരാജിനെ 11,432 വോട്ടിനാണ് ഷൗക്കത്ത് പരാജയപ്പെടുത്തിയത്. സ്വരാജിന്റെ തുടർച്ചയായ രണ്ടാമത്തെ പരാജയമായി ഇത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ കോൺഗ്രസിന്റെ കെ ബാബുവിനോടും സ്വരാജ് പരാജയപ്പെട്ടിരുന്നു.
നിലമ്പൂരിൽ 19 റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോൾ 11005 വോട്ട് ഭൂരിപക്ഷം നേടി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
വോട്ട് നില ഇങ്ങനെ
എൽഡിഎഫ് 65661
യുഡിഎഫ് 76666
അൻവർ 19593
ബിജെപി 7593
ലീഡ് 11005
ഒരു പതിറ്റാണ്ടിനുശേഷമാണ് നിലമ്പൂർ യുഡിഎഫിന്റെ കയ്യിലെത്തുന്നത്. എട്ട് തവണ ആര്യാടൻ മുഹമ്മദ് ജയിച്ച മണ്ഡലമാണ് ഇനി മകൻ ഷൗക്കത്ത് ഭരിക്കുന്നത്. കൂട്ടായ്‌മയുടെ വിജയമാണ് ഇതെന്നാണ് യുഡിഎഫ് നേതാക്കൾ പ്രതികരിച്ചിരിക്കുന്നത്. മണ്ഡലത്തിലുടനീളം യുഡിഎഫ് പ്രവർത്തകർ വിജയാഘോഷം തുടങ്ങി.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകൾ വന്നുതുടങ്ങിയപ്പോൾ തന്നെ ആര്യാടൻ ഷൗക്കത്ത് ലീഡ് നേടിയിരുന്നു. യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളായ മൂത്തേടം, വഴിക്കടവ് പഞ്ചായത്തുകളിൽ അൻവർ നടത്തിയ മുന്നേറ്റം ഷൗക്കത്തിന്റെ കുതിപ്പിന് നേരിയ തടസം ഉണ്ടാക്കിയെങ്കിലും വിജയം ഉറപ്പിക്കുകയായിരുന്നു.
അതേസമയം, സ്വന്തം പഞ്ചായത്തായ പോത്തുകല്ലിൽ പോലും എൽഡിഎഫിന്റെ എം സ്വരാജിന് ലീഡുയർത്താനായില്ല. 800 വോട്ട് ലീഡ് നേടി യുഡിഎഫാണ് അവിടെയും മുന്നിലെത്തിയത്. കഴിഞ്ഞ തവണ ഇവിടെ 506 വോട്ടിന് എൽഡിഎഫ് മുന്നിലായിരുന്നു. പോത്തുകൽ പഞ്ചായത്ത് ഭരിക്കുന്നത് എൽഡിഎഫാണ്. വോട്ടെണ്ണലിലുടനീളം എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജ് പിന്നിൽ തന്നെയായിരുന്നു.