
തിരുവനന്തപുരം: ഇരുപതാമത് പിന്റോ ലക്ചർ ഇന്ന് (ശനി) വൈകിട്ട് 5.30ന് ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിലെ ഒളിംബിയ ഹാളിൽ നടക്കും
. ഇന്ത്യയിൽ സാന്ത്വന പരിചരണത്തിന് തുടക്കമിട്ട ഡോ. എം.ആർ. രാജഗോപാൽ ‘ജീവിതാന്ത്യം അന്തസ്സോടെ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. എഴുത്തുകാരൻ ജി.ആർ. ഇന്ദുഗോപൻ പിന്റോയെ അനുസ്മരിച്ച് സംസാരിക്കും. എം.വിജയകുമാർ അധ്യക്ഷത വഹിക്കും.
അന്തസ്സോടെയുള്ള ജീവിതാവസാനവും മരണവും എന്ന പൗരന്റെ അവകാശത്തെ സ്വാധീനിക്കുന്ന ആരോഗ്യ സംവിധാനം, മെഡിക്കൽ രീതികൾ, സാമൂഹിക മനോഭാവങ്ങൾ എന്നിവയിലെ ധാർമ്മികവും നിയമപരവുമായ പരിമിതികളെയും സാധ്യതകളെയും കുറിച്ച് ഡോ. രാജഗോപാലിന്റെ പ്രഭാഷണം വിശകലനം ചെയും. തുടർന്ന് സദസ്സിന് ഈ വിഷയത്തിൽ അദ്ദേഹവുമായി സംവദിക്കാനും അവസരമുണ്ട്.
എഴുത്തുകാരനും, ആരോഗ്യപ്രവർത്തകനുമായിരുന്ന ഡോ. സി. പിന്റോ അപൂർവമായ അമിയോട്രോഫിക് ലാറ്ററൽ സ്‌ക്ലിറോസിസ് (എഎൽഎസ്) എന്ന രോഗത്തെത്തുടർന്ന് 2005ൽ 35 -ാം വയസിലാണ് അന്തരിച്ചത്. എല്ലാവർഷവും ഓർമദിനത്തിൽ പിന്റോ സുഹൃത് സമിതി ഓരോ വിഷയത്തിൽ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ച് നടത്തുന്ന പരിപാടിയാണ് പിന്റോ ലക്ചർ.