

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ 50-ാമത് ചീഫ് സെക്രട്ടറിയായി എ ജയതിലക് ഐഎഎസിനെ തിരഞ്ഞെടുത്തു. 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനും ധനവകുപ്പില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമാണ്. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഈ മാസം 30ന് വിരമിക്കുന്ന സാഹചര്യത്തിലാണ് ഇന്നുചേർന്ന മന്ത്രിസഭായോഗം എ ജയതിലകിനെ പിൻഗാമിയായി തിരഞ്ഞെടുത്തത്. 2026 ജൂണ്‍ വരെയാണ് ജയതിലകിന്റെ സര്‍വീസ് കാലാവധി.
സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍, കൃഷിവകുപ്പ് സെക്രട്ടറി, ഡയറക്ടര്‍, കെടിഡിസി മാനേജിങ് ഡയറക്ടര്‍, ഛത്തീസ്ഗഢ് ടൂറിസം ബോര്‍ഡ് എംഡി തുടങ്ങിയ പദവികള്‍ ഡോ.ജയതിലക് വഹിച്ചിട്ടുണ്ട്. കോഴിക്കോട്ടും കൊല്ലത്തും ജില്ലാ കളക്ടറായിരുന്നു. തിരുവനന്തപുരം പട്ടത്ത് താമസമാക്കിയിരുന്ന ജയതിലക് 1990ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്ന് എംബിബിഎസ് പാസായി. പിറ്റേവര്‍ഷം സിവിൽ സർവീസ് നേടി.
മാനന്തവാടി സബ് കളക്ടറായാണ് സിവില്‍ സര്‍വീസ് കരിയര്‍ തുടങ്ങിയത്. കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍, ടൂറിസം ഡെപ്യൂട്ടി സെക്രട്ടറി, അഡീഷണല്‍ ഡയറക്ടര്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം സ്റ്റഡീസ് ഡയറക്ടര്‍ എന്നീ നിലകളില്‍ 1997-2001 കാലയളവില്‍ പ്രവര്‍ത്തിച്ചു. പിന്നീട് കൊല്ലം കളക്ടറായിരിക്കെയാണ് ഛത്തിസ്ഗഢിലേക്ക് പോയത്.