
തിരുവനന്തപുരത്ത് നിന്ന് ആദരമേറ്റുവാങ്ങി വിഎസ് ആലപ്പുഴയിലേക്ക്. സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം കൃത്യം രണ്ട് മണിക്ക് വിലാപയാത്രക്കായി സജ്ജീകരിച്ച ബസിലേക്ക് വിഎസിൻ്റെ ഭൗതിക ദേഹം മാറ്റി. തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലെ വേലിക്കകത്ത് തറവാട്ട് വീട്ടിലേക്കാണ് യാത്ര. യാത്ര പുറപ്പെട്ട് രണ്ടര മണിക്കൂർ പിന്നിടുമ്പോഴും വിലാപയാത്ര പട്ടം സെൻ്റ് മേരീസ് സ്കൂളിന് മുന്നിലാണ് എത്തിനിൽക്കുന്നത്. വഴിനീളെ ജനങ്ങൾ പ്രിയ നേതാവിന് അന്ത്യാഭിവാദനം അർപ്പിക്കുകയാണ്.
സമര തീക്ഷ്ണമായ ജീവിതംകൊണ്ട് കേരളത്തിന്റെ സാമൂഹിക മനസാക്ഷിയുടെ നേതാവായി മാറിയ വിഎസിന് ആദരപൂർണ്ണമായ യാത്രാമൊഴിയാണ് തിരുവനന്തപുരം നൽകിയത്. രാവിലെ ഒൻപത് മണിക്ക് തിരുവനന്തപുരത്ത് ദർബാർ ഹാളിൽ എത്തിച്ച മൃതദേഹത്തിൽ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, സിപിഎമ്മിന്റെ പിബി അംഗങ്ങൾ, പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ അടക്കം മത സാമുദായിക സാമൂഹിക രാഷ്ട്രീയ മേഖലകളിലെ ഒട്ടേറെ പ്രമുഖർ പ്രിയ നേതാവിന് ആദരം അർപ്പിച്ചു. വിവിധ ജില്ലകളിൽ നിന്ന് വിഎസിന്റെ അനുയായികളും ആരാധകരും തലസ്ഥാനത്തേക്ക് ഒഴുകിയെത്തി. പാർട്ടിയിലെ പോരാട്ട കാലത്ത് വിഎസിനൊപ്പം നിന്ന പ്രമുഖർ എല്ലാം അവസാനമായി അദ്ദേഹത്തെ കണ്ടു.
സ്‌ത്രീകളും കുട്ടികളും വയോധികരുമെല്ലാം ഉള്‍പ്പെടെ ആയിരങ്ങളാണ് വി എസിന്വഴിയരികിൽ കണ്ണീർ പൂക്കൾ അർപ്പിക്കുന്നത്. വിലാപയാത്ര ഇപ്പോൾ ഉള്ളൂർ പിന്നിട്ടു. വി എസിന്റെ നിര്യാണമറിഞ്ഞ് എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിലും തുടർന്ന് ഇന്ന് പൊതുദർശനം നടന്ന ദർബാർഹാളിലും ആയിരങ്ങളാണ് തടിച്ചുകൂടിയത്. ജനങ്ങൾക്ക് വേണ്ടി ജീവിച്ച പോരാട്ടങ്ങളുടെ നേതാവിനെ വിട്ടുപിരിയാൻ ആ ജനങ്ങളും തയാറായിരുന്നില്ല. വി എസിനെ നെഞ്ചിലേറ്റിയ അനേകം അനേകമാളുകളാണ് റോഡിന്റെ ഇരു വശവും കാത്തു നിൽക്കുന്നത്. എത്ര മണിക്കൂറുകൾ പിന്നിട്ടാലും പ്രിയ നേതാവിനെ ഒരു നോക്കു കാണാതെ മടങ്ങനാവില്ല എന്നുറപ്പിക്കുകയാണ് ജനങ്ങൾ.