
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മാദാബാദ് വിമാനത്താവളത്തിന് സമീപം എയർ ഇന്ത്യ വിമാനം തകർന്നുവീണു.നഗരത്തലെ എല്ലാ എമർജൻസി ഫയർഫോഴ്സ് യൂണിറ്റുകളും സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥലത്തുനിന്ന് വലിയ രീതിയിൽ പുക ഉയരുന്നുണ്ട്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. 230 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.133 പേർ മരിച്ചതായി വാർത്താഏജൻസി റിപ്പോർട്ട് ചെയ്തു.169 ഇന്ത്യൻ പൗരന്മാർ, 53 ബ്രിട്ടീഷ് പൗരന്മാർ, 1 കനേഡിയൻ പൗരൻ, 7 പോർച്ചുഗീസ് പൗരന്മാർ എന്നിവരാണ് യാത്ര ചെയ്തിരുന്നത് എന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു.
ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോകുന്ന എയര്‍ ഇന്ത്യയുടെ വിമാനമാണ് ടേക്ക് ഓഫിനിടെ തകര്‍ന്നുവീണത്. ടേക്ക് ഓഫ് ചെയ്യുമ്പോള്‍ മരത്തിലിടിച്ചുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. അപകടത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷായുമായും സിവിൽ ഏവിയേഷൻ മന്ത്രി രാംമോഹൻ നായിഡുവുമായും സംസാരിച്ചു. രണ്ട് മന്ത്രിമാരോടും അഹമ്മദാബാദിലേക്ക് പോയി ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.