

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ ബോംബ് ഭീഷണി.ഫോണ്‍ കോള്‍ വഴിയാണ് സന്ദേശം ലഭിച്ചത്. സെക്രട്ടറിയേറ്റില്‍ ബോംബ് സ്ക്വാഡും, ഡോഗ് സ്ക്വൈഡും പരിശോധന നടത്തുകയാണ്.തലസ്ഥാനത്ത് പലയിടങ്ങളിലായി കഴിഞ്ഞ ദിവസങ്ങലില്‍ വ്യാജ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സന്ദേശം ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. സിറ്റി ട്രാഫിക് കൺട്രോളിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്ത് വിശദമായ പരിശോധന നടത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലും സമാനമായ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. മാനേജറുടെ ഇ‑മെയിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.
ഉച്ചയോടെയാണ് വിമാനത്താവളത്തിലേക്ക് സന്ദേശമെത്തിയത്. ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിൽ പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് 2 ആഡംബര ഹോട്ടലുകളിൽ വ്യാജ ബോംബ് ഭീഷണിയുണ്ടായിരുന്നു. ശനി രാവിലെ 11 ഓടെയാണ് സെക്രട്ടറിയറ്റിന് സമീപത്തുള്ള ഹിൽട്ടൽ ഹോട്ടലിലും ആക്കുളം പാലത്തിനുസമീപത്തുള്ള ഗോകുലം ഗ്രാൻഡ് ഹോട്ടലിലും വ്യാജ ബോംബ് ഭീഷണികളെത്തിയത്. ബോംബ് സ്ക്വാഡ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഹിൽട്ടൺ ഹോട്ടലിന്റെ മെയിലിലേക്കാണ് ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശമെത്തിയത്.
ഹോട്ടൽ അധികൃതർ അറിയിച്ചതിനെ തുടർന്ന് കന്റോൺമെന്റ് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ബോംബ് വച്ചിട്ടുണ്ടെന്നും ഉച്ചയോടെ പൊട്ടുമെന്നുമായിരുന്നു ആക്കുളത്തെ ഹോട്ടലിൽ വന്ന ഇ‑മെയിൽ സന്ദേശം. വഞ്ചിയൂരിലെ ജില്ലാ കോടതിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വെള്ളിയാഴ്ച ഇ–മെയിൽ വഴി സന്ദേശം എത്തിയിരുന്നു. വൈകിട്ട് സ്‌ഫോടനം നടക്കുമെന്ന് കോടതിയുടെ ഔദ്യോഗിക മെയിലിൽ വെള്ളിയാഴ്ച രാവിലെയാണ് ഭീഷണി സന്ദേശം എത്തിയത്. പൊലീസ് ബോംബ് സ്ക്വാഡിന്റെ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കഴിഞ്ഞ 2 മാസത്തിനിടെ വിവിധ സർക്കാർ ഓഫീസുകളിൽ വ്യാജ ബോംബ് ഭീഷണികളുമായി ബന്ധപ്പെട്ട് 5 കേസുകളാണ് സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്‌തത്.