
മോൺ ഥാ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; ആന്ധ്ര, ഒഡിഷ,ബംഗാൾ സംസ്ഥാനങ്ങളിൽ അതിജാഗ്രത നിർദേശം
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ഒക്ടോബർ 28 ന് വൈകുന്നേരത്തോടെ കൂടുതൽ ശക്തി പ്രാപിച്ച് ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കരയിലേക്ക് വീശിയടിക്കുമെന്ന് കണക്കാക്കപ്പെടുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച്, ഒക്ടോബർ 28 ന് വൈകുന്നേരത്തിനും രാത്രിക്കും ഇടയിൽ മോൺ ഥാ ചുഴലിക്കാറ്റ് കരയിലേക്കെത്തുമെന്നാണ് പ്രതീക്ഷ.
ഈ ചുഴലിക്കാറ്റ് ഒഡിഷയെ നേരിട്ട് ബാധിക്കില്ലെങ്കിലും, ഒക്ടോബർ 30 വരെ സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയുണ്ട്. ഒക്ടോബർ 27ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒക്ടോബർ 28ന് അഞ്ച് ജില്ലകളിൽ റെഡ് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സംസ്ഥാന സർക്കാർ തയാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റിന് സാധ്യതയുള്ളതിനാൽ, ഒക്ടോബർ 27, 28, 29 തീയതികളിൽ കാലഹണ്ടി, ഗജപതി ജില്ലകളിലെ സർക്കാർ ജീവനക്കാരുടെ അവധി സംസ്ഥാന സർക്കാർ റദ്ദാക്കിയതായി വൃത്തങ്ങൾ അറിയിച്ചു. അതേസമയം, വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ പുരി ബീച്ചിൽ ഇറങ്ങുന്നതിന് നിരോധനമുണ്ട്. ഞായറാഴ്ച മുതൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. റവന്യൂ മന്ത്രി സുരേഷ് പൂജാരിയുടെ ടൂർ പ്രോഗ്രാമും റദ്ദാക്കി, അദ്ദേഹത്തിന്റെ ഓഫീസ് കൺട്രോൾ റൂമാക്കി മാറ്റി.
ഒഡിഷയിൽ ശക്തമായ മഴയ്ക്ക് ചുഴലിക്കാറ്റ് കാരണമാകുമെന്ന് പ്രാദേശിക കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഒക്ടോബർ 27 മുതൽ 29 വരെ തീരദേശ, തെക്കൻ ഒഡിഷയിൽ കനത്ത മഴ പ്രതീക്ഷിക്കുന്നു. മാൽക്കൻഗിരി, കോരാപുട്ട്, നവരങ്പുർ, റായ്ഗഡ്, ഗജപതി എന്നീ ജില്ലകളെയായിരിക്കും ഇത് ഏറ്റവും കൂടുതൽ ബാധിക്കുക.ഈ പ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കും, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തതോ വളരെ ശക്തമായതോ ആയ മഴ ലഭിക്കും. ഒക്ടോബർ 28, 29 തീയതികളിൽ മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് പ്രതീക്ഷിക്കുന്നു

