

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോക്ക് ജാമ്യം ലഭിച്ചു . ലഹരി ഉപയോഗം, ഗൂഢാലോചന അടക്കമുള്ള വകുപ്പ് പ്രകാരം കേസെടുത്തതിന് ശേഷം ടോമിനെ അറസ്റ്റ് ചെയ്തിരുന്നു. ഷൈന്‍ ടോം ചാക്കോയെ ലഹരിക്കേസില്‍ അറസ്റ്റ് ചെയ്തത് ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കൊച്ചി സെന്‍ട്രല്‍ എസിപി അറിയിച്ചിരുന്നു. നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും നിലവില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി . എന്‍ഡിപിഎസ് നിയമത്തിലെ 27 ബി, 29, ബിഎന്‍എസ് നിയമത്തിലെ 238 വകുപ്പുകളളാണ് ഷൈനിനെതിരെ ചുമത്തിയിരിക്കുന്നത് . എന്‍ഡിപിഎസ് നിയമം 27 ബി – നിയമവിരുദ്ധ ലഹരി ഉപയോഗിക്കുകയെന്നതാണ്. ആറ് മാസം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കാം.
ഹോട്ടലില്‍ ഡാന്‍സാഫ് അന്വേഷിച്ചെത്തിയ ലഹരി ഇടപാടുകാരന്‍ സജീറിനെ അറിയാമെന്ന് ഷൈന്‍ മൊഴി നല്‍കി. ഷൈന്‍ പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്നും പൊലീസ് പറഞ്ഞു. സജീറിനെതിരെയും കേസെടുത്തിട്ടുണ്ട്.
ലഹരി ഇടപാടുകളിൽ തനിക്ക് പങ്കില്ലെന്നാണ് ഷൈനിൻ്റെ വാദം. ഡാൻസാഫ് സംഘത്തെ കണ്ട് ഗുണ്ടകൾ എന്ന് തെറ്റിദ്ധരിച്ചതു കൊണ്ടാണ് ഹോട്ടൽ മുറിയില്‍ നിന്നും ഇറങ്ങി ഓടിയതെന്ന് ഷൈൻ ടോം ചാക്കോ പൊലീസിനോട് പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിനിടെയാണ് ഷൈൻ ഇക്കാര്യം പൊലീസിനോട് പറഞ്ഞത്.