

അഹമ്മദാബാദ്: വ്യാഴാഴ്ച അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം കത്തിയമർന്ന എഐ 171 വിമാനത്തിൻ്റെ ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ (എഫ്.ഡി.ആര്‍) കണ്ടെത്തി. ഗുജറാത്ത് എടിഎസ്സാണ് എഫ്.ഡി.ആര്‍ കണ്ടെത്തിയത്. അപകടവുമായി ബന്ധപ്പെട്ട തുടര്‍അന്വേഷണങ്ങളില്‍ നിര്‍ണായകമാണ് എഫ്.ഡി.ആറിൻ്റെ കണ്ടെത്തല്‍.
വിമാനത്തിൻ്റെ സാങ്കേതിക വിവരങ്ങള്‍ എഫ്.ഡി.ആറിലാണ് ശേഖരിച്ചുവെച്ചിട്ടുള്ളത്. അതിനാല്‍ എഫ്.ഡി.ആര്‍ പരിശോധിക്കുന്നതിലൂടെ നിര്‍ണായകവിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. അപകടത്തിലേക്ക് നയിച്ച കാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വന്നേക്കും. മാത്രമല്ല വിമാനത്തിലെ സുപ്രധാനവിവരങ്ങള്‍ എഫ്ഡിആറിൽ ഉണ്ടാകുമെന്നതിനാൽ ടേക്ക് ഓഫിന് ശേഷം വിമാനത്തിനുള്ളില്‍ നടന്ന കാര്യങ്ങള്‍ മനസ്സിലാക്കാനാകും.
അതിനിടെ, വിമാനാപകടം നടന്ന സ്ഥലത്തും അപകടത്തില്‍ പരിക്കേറ്റവര്‍ ചികിത്സ തേടിയിരിക്കുന്ന ആശുപത്രിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച സന്ദർശനം നടത്തിയിരുന്നു. അപകടം നടന്ന സ്ഥലത്താണ് പ്രധാനമന്ത്രി ആദ്യമെത്തിയത്. ഇതിന് പിന്നാലെ പരിക്കേറ്റവര്‍ കഴിയുന്ന ആശുപത്രിയിലെത്തി ചികിത്സയില്‍ കഴിയുന്നവരെ ആശ്വസിപ്പിച്ചു. കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷായും ദുരന്ത സ്ഥലത്തെത്തിയിരുന്നു.
വിമാന ദുരന്തത്തില്‍ 294 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിനിടെ രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വിമാനാപകടമാണ് അഹമ്മദാബാദില്‍ സംഭവിച്ചത്. വ്യാഴാഴ്ച വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ 15 കിലോമീറ്ററകലെ ജനവാസ കേന്ദ്രത്തിലാണ് എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. മേഘാനി നഗറിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. മരിച്ചവരില്‍ ഹോസ്റ്റലിലുണ്ടായിരുന്ന 10 മെഡിക്കല്‍ വിദ്യാര്‍ഥികളും സമീപവാസികളും ഉള്‍പ്പെടുന്നു.