
വി എസി ന് അന്ത്യാഭ്യവാദ്യമർപ്പിക്കുകയാണ് കേരളം. തിരുവനന്തപുരം ബാർട്ടൺഹില്ലിലെ വസതിയിലാണ് വി എസിന്റെ മൃതദേഹം ഇപ്പോഴുള്ളത്. ഒമ്പത് മണിയോടെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.. ഉച്ചയ്ക്ക് ശേഷം വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. വിഎസിനെ അവസാനമായി കാണാൻ എകെജി സെന്ററിലെത്തിയത് ആയിരങ്ങൾ ആണ്.. നാളെ ഉച്ചകഴിഞ്ഞ് ആലപ്പുഴ വലിയചുടുകാടിലാണ് സംസ്കാരം.
ഇന്നലെ ഉച്ചതിരിഞ്ഞ് 3.20ന് ആയിരുന്നു വി എസ് അച്യുതാനന്ദന്റെ അന്ത്യം. കഴിഞ്ഞ ഒരു മാസമായി തിരുവനന്തപുരം പട്ടം S.U.T ആശുപത്രിയിൽ ചികിത്സയിലായിരുന്ന വി എസിന്റെ ആരോഗ്യനില അതീവ ഗുരുതരമാകുകയായിരുന്നു. ഒരു നൂറ്റാണ്ടിന്റെ വിപ്ലവജീവിതത്തിനാണ് തിരശീല വീണത്.
വൈകിട്ട് വി എസിന്റെ മൃതദേഹം എ കെ ജി സെന്ററിലെത്തിച്ചു. ആയിരക്കണക്കിന് പ്രവർത്തകർ വി എസിന് അന്ത്യാഭിവാദ്യങ്ങളുമായി കാത്തുനിന്നു. എ കെ ജി സെന്ററിലെ പൊതുദർശനത്തിന് ശേഷം രാത്രി മൃതദേഹം തിരുവനന്തപുരത്തെ ബാർട്ടൻഹില്ലിലെ വീട്ടിൽ എത്തിച്ചു.
ഇന്ന് രാവിലെ ഒമ്പത് മണി മുതൽ ദർബാർ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. വി എസിനോടുള്ള ആദരസൂചകമായി ഇന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.