

മുംബയ്: ഓട്ടോ ഓടിക്കാതെ പ്രതിമാസം എട്ട് ലക്ഷം രൂപ വരെ സമ്പാദിച്ച് ഓട്ടോ ഡ്രൈവർ. മുംബയിലെ യുഎസ് കോൺസുലേറ്റിന് പുറത്താണ് ഈ ഓട്ടോ ഡ്രൈവറെ കാണാനാവുക. വ്യത്യസ്‌തമായ ഈ ഓട്ടോ ഡ്രൈവറുടെ ബിസിനസ് തന്ത്രം ലെൻസ്‌കാർട്ടിന്റെ പ്രോഡക്‌ട് ലീഡർ രാഹുൽ രൂപാണിയാണ് ലിങ്ക്‌ഡ് ഇന്നിൽ പോസ്റ്റ് ചെയ്‌തത്. പോസ്റ്റ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.
വിസയുടെ ആവശ്യങ്ങൾക്കായി ആയിരക്കണക്കിന് ആളുകളാണ് യുഎസ് കോൺസുലേറ്റിലെത്തുന്നത്. വളരെ ദൂരെ സ്ഥലങ്ങളിൽ നിന്ന് വരുന്നവർ ഏറെയാണ്. ഇവരുടെ കൈവശം വലിയ ബാഗുകളുണ്ടാകും. കോൺസുലേറ്റിലെ നിയമങ്ങൾ കർശനമായതിനാൽ, ഈ ബാഗുകൾ അകത്തേക്ക് കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ട്. ഇവ സൂക്ഷിക്കുന്നതിന് കോൺസുലേറ്റിന് പുറത്ത് ലോക്കർ സംവിധാനങ്ങളും ലഭ്യമല്ല. അതിനാൽ, ഇലക്‌ട്രോണിക് വസ്‌തുക്കളും രേഖകളും ഉൾപ്പെടെ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് വളരെയേറെ വെല്ലുവിളികൾ ആളുകൾക്ക് നേരിടേണ്ടി വരാറുണ്ടായിരുന്നു. ഈ സാഹചര്യത്തെയാണ് ഓട്ടോ ഡ്രൈവർ ബുദ്ധിപൂർവം ഉപയോഗിച്ചത്.
ബാഗും മറ്റ് വിലപിടിപ്പുള്ള വസ്‌തുക്കളും സൂക്ഷിക്കുന്ന സംവിധാനം ഈ ഓട്ടോ ഡ്രൈവർ ആരംഭിച്ചു. 1,000 രൂപയാണ് ഒരാളിൽ നിന്ന് വാങ്ങുന്നത്. യുഎസ് കോൺസുലേറ്റിൽ എത്തുന്ന ഒരാൾക്ക് ഈ തുക ഒരു പ്രശ്‌നമായിരിക്കില്ല എന്നാണ് ഓട്ടോ ഡ്രൈവർ പറയുന്നത്. ദിവസേന കുറഞ്ഞത് 20 മുതൽ 30 ഉപഭോക്താക്കൾ വരെ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. പ്രതിദിനം 20,000 മുതൽ 30,000 രൂപ വരെ സമ്പാദിക്കാം. കോർപ്പറേറ്റ് ജോലി ചെയ്യുന്ന മുതിർന്ന പ്രൊഫഷണലുകളെക്കാൾ വളരെ ഉയർന്ന വരുമാനമാണിത്.