
താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ ആറ് വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. വിദ്യാർത്ഥികളെ മാതാപിതാക്കളുടെ ജാമ്യത്തിൽ വിട്ടയക്കാനാണ് ഉത്തരവ്. ഇവരെ ഒബ്‌സർവേഷൻ ഹോമിൽ നിന്നും വിട്ടയയ്ക്കും. കര്‍ശന ഉപാധികളോടൊണ് കോടതി ജാമ്യം അനുവദിച്ചത്. ഒബ്‌സര്‍വേഷനില്‍ തുടരുന്നതിന് ബാലനീതി നിയമം അനുവദിക്കുന്നില്ലെന്നാണ് കോടതി വിലയിരുത്തിയത്. വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍വ്വകാല കുറ്റകൃത്യം ഇല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
അമ്പതിനായിരം രൂപയുടെ ബോണ്ട് നൽകണം, അന്വേഷണവുമായി വിദ്യാർത്ഥികൾ സഹകരിക്കുമെന്ന് മാതാപിതാക്കൾ സത്യവാങ്മൂലം നൽകണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, രാജ്യം വിട്ട് പോകരുത്, ക്രിമിനൽ സ്വഭാവം ഉള്ള ആളുകളുമായി സമ്പർക്കം ഉണ്ടാകാൻ അനുവദിക്കരുത് എന്നീ ഉപാധികളോടെയാണ് കോടതി വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. മാർച്ച് 1 നാണ് സഹപാഠികളുടെ ക്രൂരമായ മർദ്ദനത്തിന് പിന്നാലെ ചികിത്സയിലിരിക്കെ ഷഹബാസ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതികളായ ആറ് പേരും ജുവനൈൽ ഹോമിലാണ് ഇപ്പോഴുള്ളത്. താമരശ്ശേരി എം ജെ ഹയര്‍ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഷഹബാസ്.