
ഇന്ത്യ-യൂറോപ്യൻ യൂണിയൻ പ്രതിരോധ കരാർ തയ്യാർ; സമുദ്ര സുരക്ഷയും ഭീകരവിരുദ്ധ പോരാട്ടവും മുഖ്യം
ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സുരക്ഷാ-പ്രതിരോധ പങ്കാളിത്ത കരാർ ഒപ്പിടാൻ സജ്ജമായി. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവർ റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥികളായി പങ്കെടുത്തതിന് പിന്നാലെ ചൊവ്വാഴ്ചയാണ് കരാറിൽ ഒപ്പുവെക്കുക.
ജപ്പാനും ദക്ഷിണ കൊറിയയ്ക്കും ശേഷം യൂറോപ്യൻ യൂണിയനുമായി ഇത്തരമൊരു സുരക്ഷാ കരാറിലേർപ്പെടുന്ന ഏഷ്യയിലെ മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും യൂറോപ്യൻ യൂണിയൻ വിദേശകാര്യ വിഭാഗം തലവൻ കജ കല്ലാസും തമ്മിലാകും കരാർ ഒപ്പിടുക.
സമുദ്ര സുരക്ഷ, സൈബർ സുരക്ഷ, ഭീകരവാദ വിരുദ്ധ പോരാട്ടം, സംഘടിത കുറ്റകൃത്യങ്ങൾ തടയൽ, ബഹിരാകാശ സുരക്ഷ, പ്രതിരോധ മേഖലയിലെ സാങ്കേതിക സഹകരണം എന്നിവ ഈ പങ്കാളിത്തത്തിന്റെ ഭാഗമാണ്. ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളിലെ സഹകരണവും കരാറിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ, രഹസ്യ വിവരങ്ങൾ കൈമാറുന്നതിനുള്ള ‘സെക്യൂരിറ്റി ഓഫ് ഇൻഫർമേഷൻ അഗ്രിമെന്റ്’ സംബന്ധിച്ച ചർച്ചകൾക്കും തുടക്കമാകും.
അമേരിക്കയുടെ ഇന്തോ-പസഫിക് നയങ്ങളിൽ മാറ്റങ്ങൾ പ്രകടമാകുന്ന സാഹചര്യത്തിൽ, ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ഈ സഹകരണം ഏറെ തന്ത്രപ്രധാനമായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയും ഇ.യുവും തമ്മിലുള്ള ബന്ധത്തിൽ ഒരു പുതിയ അധ്യായത്തിന് ഇത് തുടക്കം കുറിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പ്രത്യാശ പ്രകടിപ്പിച്ചു.
16-ാമത് ഇന്ത്യ-ഇ.യു ഉച്ചകോടി: റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ശേഷം ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യൻ യൂണിയൻ നേതാക്കളും സംയുക്തമായി പതിനാറാമത് ഇന്ത്യ-ഇ.യു ഉച്ചകോടിയിൽ അധ്യക്ഷത വഹിക്കും. സാമ്പത്തിക-പ്രതിരോധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനൊപ്പം സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച ചർച്ചകളും ഉച്ചകോടിയുടെ ഭാഗമായി നടക്കും.
യൂറോപ്യൻ രാജ്യങ്ങളായ ഫ്രാൻസ്, ജർമ്മനി എന്നിവയുമായി നിലവിൽ ഇന്ത്യക്ക് പ്രതിരോധ കരാറുകളുണ്ടെങ്കിലും, ഒരു കൂട്ടായ്മ എന്ന നിലയിൽ യൂറോപ്യൻ യൂണിയനുമായി ഇന്ത്യ ഉണ്ടാക്കുന്ന ഈ സമഗ്ര കരാർ ആഗോള തലത്തിൽ വലിയ പ്രാധാന്യമർഹിക്കുന്നു.
