
പത്തനംതിട്ട: ശബരിമല സ്വർണക്കൊളള വിവാദങ്ങൾക്കിടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ പുതിയ ഭരണസമിതി ചുമതലയേറ്റു. മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ പ്രസിഡന്‍റായും മുൻ മന്ത്രി കെ.രാജു അംഗമായും സത്യപ്രതിജ്ഞ ചെയ്തു.
ഇതുവരെയില്ലാത്ത പ്രതിസന്ധിയുടെ കാലത്താണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ചുമതലയിൽ പുതിയ സമിതി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, മുഖം മിനുക്കൽ ദൗത്യവുമായി മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ പ്രസിഡന്‍റ് കസേരയിൽ. സിപിഐ പ്രതിനിധിയായി മുൻ മന്ത്രി കെ.രാജുവും. ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഇരുവരും പ്രതിജ്ഞയെടുത്ത് അധികാരമേറ്റു. വിശ്വാസം വ്രണപ്പെടില്ലെന്ന് ഉറപ്പ് മുന്നോട്ട് വെക്കുന്ന പുതിയ അധ്യക്ഷൻ സ്പോൺസർമാരെ അടക്കം നിയന്ത്രിക്കുമെന്നാണ് വ്യക്തമാക്കുന്നത്.
ശബരിമലയിൽ അവിഹിതമായ കാര്യങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന് ജയകുമാർ വ്യക്തമാക്കി.ശബരിമല സ്വർണക്കൊളള പോലെയുള്ള സംഭവ വികാസങ്ങൾ ഇനി തിരുവിതാംകൂർ ദേവസ്വം ബോർഡിലുണ്ടാകില്ലെന്നും കെ ജയകുമാർ പറഞ്ഞു. ഇനി വിശ്വാസം വ്രണപ്പെടില്ലെന്നും ഭക്തർക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമായി തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ഭരണസമിതി ചുമതലയേറ്റതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിമാരായ വിഎൻ വാസവൻ,വി.ശിവൻകുട്ടി,ജിആർ അനിൽ, രാമചന്ദ്രൻ കടന്നപ്പളളി എന്നിവരുമെത്തി.മണ്ഡലകാല തീർത്ഥാടനം മറ്റന്നാൾ തുടങ്ങാനിരിക്കെയാണ് പുതിയ സമിതി.

