
ഇന്ത്യൻ മാധ്യമ ലോകത്തിന്റെ മേൽവിലാസമാണ് ടി ജെ സ് ജോർജിന്റെ വേർപാടിലൂടെ മാഞ്ഞു പോകുന്നതെന്ന് കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ട് പത്രപ്രവർത്തനം നടത്തിയ അദ്ദേഹം മതനിരപേക്ഷ മാധ്യമപ്രവർത്തനത്തിന്റെ എക്കാലത്തെയും അടയാള മുദ്രയാണ്.
ഭരണകൂട അഴിമതിക്കും അനീതിക്കും എതിരെ ധീരമായി പോരാടിയ ചരിത്രത്തിനു ഉടമയാണ് .
ബീഹാറിലെ അഴിമതിഭരണത്തിനെതിരെ സെർച്ച് ലൈറ്റിനെ തീപ്പന്തമാക്കിയപ്പോൾ പത്രാധിപരായിരുന്ന ടി ജെ എസിനെ സർക്കാർ ജയിലിൽ അടച്ചു. അന്ന് അദ്ദേഹത്തിന് വേണ്ടി നിയമ പോരാട്ടം നടത്തിയ മുൻ പ്രതിരോധ മന്ത്രി വി കെ കൃഷ്ണമേനോനെ പറ്റി അദ്ദേഹം പിൽക്കാലത്ത് ജീവചരിത്രം രചിച്ചു. നർഗീസ് ,എം എസ് സുബ്ബലക്ഷ്മി, പോത്തൻ ജോസഫ് തുടങ്ങിയവരുടെ ജീവചരിത്രവും ആ തൂലിക പിറവിയേകി. തന്റെ മാധ്യമപ്രവർത്തന അനുഭവവും പരിചയമുഖങ്ങളും ഉൾക്കൊള്ളുന്ന ഘോഷയാത്ര എന്ന പുസ്തകം എന്നും വായിക്കപ്പെടുന്ന കൃതിയാണ്.
ഹോങ്കോങ്ങിൽ നിന്നും പ്രസിദ്ധീകരിച്ച ഏഷ്യാ വീക്കിൻറെ സ്ഥാപക പത്രാധിപരായിരുന്നു. അന്ന് ന്യൂസ് വീക്കിനെ കടത്തിവെട്ടുന്ന പ്രചാരത്തിലേക്ക് ആ പ്രസിദ്ധീകരണം വളർന്നു. അതിൽ തെളിഞ്ഞത് ആ പത്രാധിപരുടെ പ്രതിഭാവിലാസമാണ്.
കേരള മീഡിയ അക്കാദമിയുമായി എല്ലാകാലത്തും ആത്മബന്ധം പുലർത്തിയ മാധ്യമ സാരഥിയായിരുന്നു. അദ്ദേഹത്തിൻറെ സ്വകാര്യ ലൈബ്രറിയിലെ പുസ്തകങ്ങളിൽ ഒരു പങ്ക് മീഡിയ അക്കാഡമിക്ക് നേരുത്തെ കൈമാറി. മാധ്യമ പഠനത്തിനുള്ള ഒരു കൈപ്പുസ്തകം മലയാളത്തിൽ ആക്കാൻ അക്കാദമിക്ക് സമ്മതവും നൽകി. രണ്ടു നൂറ്റാണ്ടുകളിലായി നിറഞ്ഞുനിന്ന ഒരു സമ്പൂർണ്ണ മാധ്യമ സാരഥിയെയാണ് നമുക്ക് നഷ്ടമായത് . നിര്യാണത്തിൽ കേരള മീഡിയ അക്കാഡമി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.