
ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ മകൻ മോജ്തബ ഹുസൈനി ഖമനയി ചുമതലയേൽക്കാൻ ഒരുങ്ങുന്നു. 1969ൽ ഇറാനിലെ മഷാദിൽ ജനിച്ച മോജ്തബയുടെ ബാല്യം, ഇറാന്റെ അവസാനത്തെ ഷാ ആയിരുന്ന മുഹമ്മദ് റിസ പഹ്ലവിക്കെതിരെ പോരാടി തന്റെ പിതാവ് ഒരു പ്രമുഖ പുരോഹിതനായി വളർന്നുവന്ന കാലഘട്ടത്തിലായിരുന്നു. 1979ലെ ഇസ്ലാമിക വിപ്ലവം രാജ്യത്തെ അടിമുടി മാറ്റുകയും ഖമനയി കുടുംബത്തെ പുതിയ ഭരണക്രമത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുകയും ചെയ്തു.
പിന്നീട് ഇറാന്റെ പ്രധാന ഷിയാ ദൈവശാസ്ത്ര കേന്ദ്രമായ ഖോമിലെ സെമിനാരികളിൽ നിന്ന് മോജ്തബ മതപഠനം പൂർത്തിയാക്കുകയും ’ഹുജ്ജത്തുൽ ഇസ്ലാം’എന്ന പദവി നേടുകയും ചെയ്തു. ഉന്നത റാങ്കുള്ള ആയത്തുള്ളമാരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും, പരമോന്നത നേതാവിന്റെ ഓഫീസിനുള്ളിൽ മോജ്തബ ക്രമേണ തന്റെ സ്വാധീനം ഉറപ്പിച്ചു.
സൈനിക ബന്ധവും സ്വാധീനവും
യൗവനകാലത്ത് ഇറാൻ-ഇറാഖ് യുദ്ധത്തിൽ മോജ്തബ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ അനുഭവം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ഉൾപ്പെടെയുള്ള ഇറാന്റെ ശക്തമായ സുരക്ഷാ വിഭാഗങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ അദ്ദേഹത്തെ സഹായിച്ചു. യാഥാസ്ഥിതിക വിഭാഗങ്ങളുമായും റെവല്യൂഷണറി ഗാർഡുമായും അദ്ദേഹം അടുത്ത ബന്ധം പുലർത്തുന്നതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
