
തിരുവനന്തപുരം: പ്രധാന മന്ത്രിയുടെ മുന്നിൽ തിരുവനന്തപുരം നഗരസഭ അവതരിപ്പിച്ച വികസന രേഖയുടെ കരട് രൂപം തിരുവനന്തപുരം നഗരസഭാ മേയർ വി വി രാജേഷിൻ്റെ നേതൃത്വത്തിൽ പുറത്ത് വിട്ടു.
തിരുവനന്തപുരത്ത് ബി ജെ പി ഭരണം വന്നാൽ 45 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി വരുമെന്ന് പറഞ്ഞത് അനുസരിച്ച് പ്രധാനമന്ത്രി എത്തിയപ്പോൾ വരെ നടന്ന വിവിധ ചർച്ചകളുടെ അടിസ്ഥാനത്തിലുള്ള വികസന രേഖ വരും ദിവസങ്ങളിൽമാത്രമേ പൂർണ്ണമാവൂ എന്നും മേയർ വി വി രാജേഷ് കൂട്ടി ചേർത്തു.
കോർപ്പറേഷൻ്റെ നേതൃത്വത്തിൽ നടക്കുന്ന വികസന സെമിനാറുകളും, ബിജെപി യുടെ നേതൃത്വത്തിൽ നടക്കുന്ന കോൺക്ലേവുകൾക്കും ശേഷം പദ്ധതികൾ തയ്യാറാക്കി വിവിധ കേന്ദ്ര മന്ത്രാലയങ്ങൾക്ക് സമർപ്പിക്കുമെന്നും, തിരുവനന്തപുരത്തെ ഭാരതത്തിലെ മികച്ച നഗരമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി പൊതു സമ്മേളനത്തിൽ തന്നെ പറഞ്ഞിട്ടുണ്ടന്നും മേയർ പറഞ്ഞു.
വികസിത രേഖയിൽ പദ്ധതികളുടെ പ്രോഗ്രസ്സ് കാർഡും, ജനകീയ അഭിപ്രായങ്ങൾ അനുസരിച്ചുള്ള ജനകീയ ബജറ്റും, ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള അഴിമതി മുക്ത ഭരണവും ഉറപ്പാക്കുന്നു.
കോർപ്പറേഷൻ സേവനങ്ങൾ നഗരവാസികളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന ഓൺ ലൈൻ സംവിധാനങ്ങളും, ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിൽ നിലവിലെ കുടംബാരോഗ്യ കേന്ദ്രങ്ങളെ മികച്ച ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും, നഗരത്തിലെ വീടുകളിൽ കേന്ദ്ര പദ്ധതികൾ ഉറപ്പാക്കുന്നതിനായി CSC സെൻ്റെറുകൾ സ്ഥാപിക്കുമെന്നും വികസന രേഖ പറയുന്നു.
കോർപ്പറേഷൻ്റെ സാമ്പത്തിക ഇടപാടുകൾ പൂർണ്ണമായും ഡിജിറ്റലാക്കും, വീടില്ലാത്തവർക്ക് അഞ്ച് വർഷം കൊണ്ട് വീടും, ഇൻഡോർ മാതൃകയാൽ മാലിന്യ സംസ്ക്കരണവും, എല്ലാ വാർഡുകളിലും സമഗ്രമായ ഡ്രെയിനേജ് സംവിധാനവും നടപ്പാക്കും. വഴി വിളക്കുകൾ കേന്ദ്രീകൃത സംവിധാനത്തിൽ കൊണ്ടു വരുന്നതും, തിരുവനന്തപുരത്തെ മികച്ച തുറമുഖ നഗരമാക്കി നൈറ്റ് ലൈഫ് പ്രൊത്സാഹിപ്പിക്കുന്നതും വികസന രേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2036 ലെ ഒളിംപിക്സില ഒരിനം ഉറപ്പാക്കുന്നതും, കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭ്യമാക്കുന്നതും വികസന രേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജലാശയങ്ങളിലും, കനാലുകളാലും , നദികളിലും ചില സ്വകാര്യ വ്യക്തികൾ ഭൂഗർഭ കുഴലിട്ട് കക്കൂസ് മാലിന്യം ഉൾപ്പടെ തള്ളുന്നത് ഡിജിറ്റൽ സർവേയിലൂടെ കണ്ട് പിടിച്ച് നടപടികൾ സ്വീകരിക്കുമെന്നും മേയർ വി വി രാജേഷ് വികസന രേഖയുടെ ഭാഗമായി നേരിട്ട് അറിയിച്ചു.
മാരാർജി ഭവനിൽ നടന്ന വികസന രേഖ പ്രകാശന ചടങ്ങിൽ ബിജെപി തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ കരമന ജയൻ, ഡെപ്യൂട്ടി മേയർ ആശാനാഥ് ജി എസ്സ് , ബി ജെ പി പാർലമെൻ്റെറി പാർട്ടി ലീഡർ പാപ്പനം കോട് സജി എന്നിവരും പങ്കെടുത്തു
