
ചെന്നൈ: എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ മന്ത്രിയും മുതിർന്ന നേതാവുമായ കെ.എ സെങ്കോട്ടയ്യൻ നടൻ വിജയ‌്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിൽ (ടിവികെ) ചേർന്നു. 50 വർഷത്തെ എഐഎഡിഎംകെ ബന്ധം അവസാനിപ്പിച്ച് ഗോപിചെട്ടിപ്പാളയം എംഎൽഎ സ്ഥാനം രാജിവെച്ചതിനു തൊട്ടുപിന്നാലെയാണ് അദ്ദേഹം ടിവികെയിൽ ചേർന്നത്. 1977 മുതൽ എഐഎഡിഎംകെ എംഎൽഎയായിരുന്നു സെങ്കോട്ടയ്യൻ.
വ്യാഴാഴ്ച ചെന്നൈയിലെ പണയൂരിലുള്ള ടിവികെ പാർട്ടി ആസ്ഥാനത്തെത്തിയാണ് 77-കാരനായ സെങ്കോട്ടയ്യൻ അംഗത്വം സ്വീകരിച്ചത്. കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, നീലഗിരി എന്നീ ജില്ലകളുടെ സംഘടനാ സെക്രട്ടറിയായി അദ്ദേഹത്തെ നിയമിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. രൂപീകരണത്തിനു ശേഷം ആദ്യമായി ടിവികെയിൽ ചേരുന്ന മുതിർന്ന രാഷ്ട്രീയ നേതാവുകൂടിയാണ് സെങ്കോട്ടയ്യൻ.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ടിവികെയ്ക്ക് വിജയ സാധ്യതയുള്ള വിജയ്‌യുടെ സ്വന്തം മണ്ഡലത്തിനു പുറമേ ജയസാധ്യതയുള്ള മറ്റൊരു മണ്ഡലമായി ഗോപിചെട്ടിപ്പാളയത്തെ മാറ്റാൻ സെങ്കോട്ടയ്യന്റെ വരവ് സഹായിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
എംജിആറിനും ജയലളിതയ്ക്കും ഒപ്പം പ്രവർത്തിച്ച വിശ്വസ്തനായ നേതാവാണ് സെങ്കോട്ടയനെന്നും, അദ്ദേഹത്തിന്റെ രാഷ്ട്രീയ അനുഭവസമ്പത്ത് ടിവികെയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്നും വിജയ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയുമായുള്ള അഭിപ്രായഭിന്നതകളെ തുടർന്നായിരുന്നു സെങ്കോട്ടയനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
