

പത്തനംതിട്ട: മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാൻ അമേരിക്കയിലെ ഡെനാലി പർവ്വതത്തിൽ കുടുങ്ങി. നോർത്ത് അമേരിക്കയിലെ ഡെനാലി പർവ്വതത്തിലാണ് ഷെയ്ഖ് ഹസൻ ഖാൻ കുടുങ്ങിയിരിക്കുന്നത്. രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് ഹസൻ പലരെയും ബന്ധപ്പെടുന്നുണ്ട്.ശക്തമായ കൊടുങ്കാറ്റിനെത്തുടര്‍ന്നാണ് ഡെനാലിയുടെ ക്യാമ്പ് 5-ല്‍ കുടുങ്ങിയത്. പരിമിതമായ ഭക്ഷണവും വെള്ളവും മാത്രമേയുള്ളൂവെന്നാണ് ഷെയ്ക്കിൻ്റെ സന്ദേശം. എവറസ്റ്റ് ഉള്‍പ്പെടെ എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള ഉയരംകൂടിയ പര്‍വതങ്ങള്‍ കയറി അനുഭവസമ്പത്തുള്ള ആളാണ് ഷെയ്ക് ഹസന്‍ ഖാന്‍. സംസ്ഥാന സെക്രട്ടേറിയേറ്റിൽ ധനകാര്യ വകുപ്പ് ജീവനക്കാരനാണ് ഷെയ്‌ഖ് ഹസൻ ഖാൻ.
നോർത്ത് അമേരിക്കയിലെ മൗണ്ട് ഡെനാലിയിൽ കൊടുങ്കാറ്റ് അടിച്ചപ്പോഴാണ് ഷെയ്ഖ് ഹസൻ കുടുങ്ങിയത്. സമുദ്ര നിരപ്പിൽ നിന്ന് 17000 അടി മുകളിലെ ക്യാംപിലാണ് കുടുങ്ങിയിരിക്കുന്നത്. കൈവശമുള്ള ഭക്ഷണവും വെള്ളവും കുറവാണെന്ന് ഹസൻ്റെ സന്ദേശത്തിൽ പറയുന്നു. ഓപ്പറേഷന് സിന്ദൂറിന് ആദരമർപ്പിച്ചുള്ള ബാനർ മൗണ്ട് ഡെനാലി മലമുകളിൽ സ്ഥാപിക്കാനായിരുന്നു ഹസൻ്റെ യാത്ര. തമിഴ്‌നാട് സ്വദേശിക്കൊപ്പമാണ് ഷെയ്ഖ് ഹസന്‍ ഖാന്‍ ഡെനാലിയിലേക്ക് പോയത്. ഇത് രണ്ടാംതവണയാണ് അദ്ദേഹം ഈ പര്‍വ്വതം കയറുന്നത്.

പര്‍വതം സംബന്ധിച്ച ഓരോ ദിവസത്തെയും കാലാവസ്ഥ തലേദിവസമാണ് കൃത്യമായി അറിയിക്കുക. മലകയറുന്നവരുടെ കൈവശം ഒരു സാറ്റലൈറ്റ് ഫോണും റേഡിയോയും മാത്രമാണ് ഉണ്ടായിരിക്കുക. ഇവ രണ്ടിലേക്കും പര്‍വതത്തെ സംബന്ധിച്ച കാലാവസ്ഥാ റിപ്പോര്‍ട്ട് കൃത്യമായി ലഭിക്കും. അതനുസരിച്ചാണ് മുകളിലേക്ക് പോവുക. വിഷയത്തില്‍ അടിയന്തരമായ ഇടപെടല്‍ ആവശ്യമാണെന്ന് ഷെയ്ഖ് ഹസന്‍ സന്ദേശത്തില്‍ അറിയിച്ചിട്ടുണ്ട്.