

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പോളിംഗ് നില 5 മണി വരെ 70.76 % കടന്നു. ചുങ്കത്തറ പഞ്ചായത്തിലെ കുറുമ്പലംകോട് ഗവൺമെൻ്റ് യുപി സ്കൂളിൽ നേരിയ സംഘർഷമുണ്ടായതൊഴിച്ചാൽ ഉപതെരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.
ചില ബൂത്തുകളിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി നടന്നു. ചുങ്കത്തറ പഞ്ചായത്തിലെ കുറുമ്പലംകോട് ഗവൺമെൻ്റ് യുപി സ്കൂളിൽ സജീകരിച്ച 127, 128 ,129 ബൂത്തുകളിലാണ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയുണ്ടായത്. കുറമ്പലങ്ങോട് മണ്ഡലത്തിന് പുറത്ത് നിന്നുള്ള എൽഡിഎഫ് പ്രവർത്തകർ വോട്ടർമാരെ സ്വാധീനിക്കുന്നുവെന്നാണ് യുഡിഎഫ് ആക്ഷേപം. യുഡിഎഫ് പ്രവർത്തകരുടെ പരാതിയിൽ രണ്ട് എൽഡിഎഫ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. മണ്ഡലത്തിന് പുറത്തു നിന്നും എത്തിയ സി.പിഎം പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്‌തത്.
എം.സ്വരാജ് മാങ്കുത്ത് എൽപി സ്കൂളിലും ആര്യാടൻ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവ.എൽപി സ്കൂളിലും എൻഡിഎ സ്ഥാനാർത്ഥി ചുങ്കത്തറ മാർത്തോമ ഹയർസെക്കന്ററി സ്കൂളിലും വോട്ട് ചെയ്തു.
നിലമ്പൂരിൽ പോളിങ് ട്രെൻഡ് എൽഡിഎഫിന് അനുകൂലമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഫലം പ്രഖ്യാപിക്കുന്നത് വരെ യുഡിഎഫിന് മനക്കോട്ട കെട്ടാം. കോൺഗ്രസ് കൈപ്പത്തിയിലെ തഴമ്പ് ആർഎസ്എസുമായി കൈ പിടിച്ചതിന്റെതാണ്. ഇത്തവണ മുസ്‌ലിം ആർഎസ്എസായ ജമാഅത്തെ ഇസ്ലാമിക്കും കോൺഗ്രസ് കൈ കൊടുത്തു. നിലമ്പൂരിൽ കോൺഗ്രസ് ആർഎസ്എസ് ജമാഅത്തെ ഇസ്ലാമി ബന്ധം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.