Flash Story
നിലമ്പുർ ഒരുക്കങ്ങൾ പൂർത്തിയായി : ഉപാതിരഞ്ഞെടുപ്പ് നാളെ
പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാൻ ഡെനാലി പർവ്വതത്തിൽ കുടുങ്ങി; സെക്രട്ടേറിയേറ്റിൽ ധനകാര്യ വകുപ്പ് ജീവനക്കാരനാണ്
സർക്കാർ മെഡിക്കൽ കോളേജുകളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കുന്ന കൂട്ട സ്ഥലം മാറ്റ നടപടി പിൻവലിക്കണം ; കെജിഎംസിടിഎ
കെൽപാം – സിഐടിയു യൂണിയൻ പിരിച്ചുവിട്ടു തൊഴിലാളികൾ കൂട്ടത്തോടെ ഐഎൻ ടിയുസിയിൽ ചേർന്നു.
സംസ്കൃത സർവ്വകലാശാലയിൽ പുതിയ സർട്ടിഫിക്കറ്റ് കോഴ്സുകൾ
മിൽമയുടെ പേരും ഡിസൈനും ദുരുപയോഗം ചെയ്തു; സ്വകാര്യ സ്ഥാപനത്തിന് 1 കോടി പിഴയിട്ട് കൊമേഴ്സ്യൽ കോടതി
ഹൈവേ യാത്രികർക്കായി നിതിൻ ഗഡ്‍കരിയുടെ വമ്പൻ പ്രഖ്യാപനം; 3000 രൂപക്ക് വാർഷിക ഫാസ്‍ടാഗ്
തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ
എംഎസ്‍സി എൽസ ഉടമകൾക്ക് വീണ്ടും തിരിച്ചടി; കമ്പനിയുടെ ഒരു കപ്പൽ കൂടി തടഞ്ഞ് വയ്ക്കാൻ ഹൈക്കോടതി ഉത്തരവ്

നിലമ്പൂരില്‍ നാളെ (ജൂണ്‍ 19) ന് നടക്കുന്ന തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പോളിങ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പോളിങ് സാമഗ്രികള്‍ ഏറ്റുവാങ്ങി. നാളെ പുലര്‍ച്ചെ 5.30ന് മോക് പോള്‍ ആരംഭിക്കും. രാവിലെ ഏഴു മുതല്‍ വൈകിട്ട് 6 വരെയാണ് പോളിംഗ്. ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേര്‍ക്കുള്ള വോട്ടെടുപ്പ് ജൂണ്‍ 16 നു പൂര്‍ത്തിയായി. ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. റിസര്‍വ് ഉള്‍പ്പെടെ 315 വോട്ടിങ് യന്ത്രങ്ങളും 341 വിവിപാറ്റുകളും വോട്ടെടുപ്പിനായി ഉപയോഗിക്കും.

ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന, വനത്തിനുള്ളില്‍ മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. പുഞ്ചക്കൊല്ലി മോഡല്‍ പ്രീ സ്‌കൂളിലെ 42-ാം നമ്പര്‍ ബൂത്ത്, ഇരുട്ടുകുത്തി വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ 120-ാം നമ്പര്‍ ബൂത്ത്, നെടുങ്കയം അമിനിറ്റി സെന്റര്‍ 225-ാം നമ്പര്‍ ബൂത്ത് എന്നിവയാണവ. ഏഴു മേഖലകളിലായി 11 പ്രശ്ന സാധ്യതാ ബൂത്തുകളുണ്ട്. വനത്തിലുള്ള മൂന്ന് ബൂത്തുകള്‍ ഉള്‍പ്പെടെ 14 ക്രിട്ടിക്കല്‍ ബൂത്തുകളില്‍ വന്‍ സുരക്ഷാ സംവിധാമൊരുക്കിയിട്ടുണ്ട്. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വെബ്കാസ്റ്റിംഗ് നടത്തും.

മത്സരരംഗത്തുള്ള സ്ഥാനാര്‍ഥികള്‍ ഇവരാണ്.

അഡ്വ. മോഹന്‍ ജോര്‍ജ് (ഭാരതീയ ജനതാ പാര്‍ട്ടി) – താമര
ആര്യാടന്‍ ഷൗക്കത്ത് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) – കൈ
എം. സ്വരാജ് (സി.പി.ഐ-എം) – ചുറ്റികയും അരിവാളും നക്ഷത്രവും
അഡ്വ. സാദിക് നടുത്തൊടി (സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ) – ബലൂണ്‍
പി.വി അന്‍വര്‍ (സ്വതന്ത്രന്‍) – കത്രിക
എന്‍. ജയരാജന്‍ (സ്വതന്ത്രന്‍) – ടെലിവിഷന്‍
പി. രാധാകൃഷ്ണന്‍ നമ്പൂതിരിപ്പാട് സ്വതന്ത്രന്‍) – കിണര്‍
വിജയന്‍ (സ്വതന്ത്രന്‍) – ബാറ്റ്
സതീഷ് കുമാര്‍ ജി. (സ്വതന്ത്രന്‍) – ഗ്യാസ് സിലിണ്ടര്‍
ഹരിനാരായണന്‍ (സ്വതന്ത്രന്‍) – ബാറ്ററി ടോര്‍ച്ച്
മണ്ഡലത്തിലെ പുതുക്കിയ വോട്ടര്‍പട്ടിക പ്രകാരം വോട്ടര്‍മാരുടെ എണ്ണം താഴെ പറയും പ്രകാരമാണ്.

പുരുഷ വോട്ടര്‍മാര്‍ -1,13,613. വനിതാ വോട്ടര്‍മാര്‍- 1,18,760, ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍- എട്ട്, ഇതില്‍ 7787 പേര്‍ പുതിയ വോട്ടര്‍മാരാണ്. പ്രവാസി വോട്ടര്‍മാര്‍-373, സര്‍വീസ് വോട്ടര്‍മാര്‍-324.

ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 1301 പോളിങ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കുകയും പരിശീലനം നല്‍കുകയും ചെയ്തു. ഇവരില്‍ പ്രിസൈഡിങ് ഓഫീസര്‍മാര്‍-316, പോളിങ് സ്റ്റാഫ്-975, മൈക്രോ ഒബ്സര്‍വര്‍മാര്‍- 10 എന്നിങ്ങനെയാണ് കണക്കുകള്‍.

സുരക്ഷയ്ക്ക് 1200 പൊലീസ് ഉദ്യോഗസ്ഥരും കേന്ദ്ര സേനയും സജ്ജമായിട്ടുണ്ട്. നിലമ്പൂര്‍ മണ്ഡലത്തിന്റെ പരിധിയില്‍ നിലമ്പൂര്‍, എടക്കര, വഴിക്കടവ്, പോത്തുകല്‍, പൂക്കോട്ടുപാടം എന്നീ അഞ്ച് പോലീസ് സ്റ്റേഷനുകളാണ് ഉള്‍പ്പെടുന്നത്. ഇലക്ഷന്‍ ഡ്യൂട്ടിക്കായി നിലമ്പൂര്‍ പൊലീസ് സബ് ഡിവിഷനെ രണ്ട് സബ് ഡിവിഷനുകളായി തിരിച്ചു. നിലമ്പൂര്‍, പൂക്കോട്ടുപാടം എന്നീ പൊലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന നിലമ്പൂര്‍ ഇലക്ഷന്‍ സബ് ഡിവിഷന്‍ നിലമ്പൂര്‍ ഡി.വൈ.എസ്.പി യുടെ കീഴിലും എടക്കര, വഴിക്കടവ്, പോത്തുകല്‍ എന്നീ പൊലീസ് സ്റ്റേഷനുകള്‍ എടക്കര ഇലക്ഷന്‍ സബ് ഡിവിഷനാക്കി എടക്കര ഡി.വൈ.എസ്.പി യുടെ കീഴിലും ഉള്‍പ്പെടുത്തി പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ജില്ലാ പൊലീസിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയോജകമണ്ഡലത്തിലെ 263 പോളിംഗ് ബൂത്തുകളെ പോലീസിന്റെ 17 ഗ്രൂപ്പ് പട്രോളിംഗ് ടീമുകളായി തരം തിരിച്ചു. ഓരോ ഗ്രൂപ്പിലും ഒരു
സബ് ഇന്‍സ്പെക്ടറും രണ്ട് പോലീസുദ്യോഗസ്ഥരും ഉള്‍പ്പെടും. ഓരോ പോലീസ് സ്റ്റേഷന്‍ പരിധിയിലും ഒരു സബ് ഇന്‍സ്പെക്ടറും മൂന്ന് പോലീസുദ്യോഗസ്ഥരും ഉള്‍പ്പെടുന്ന രണ്ട് വീതം എല്‍ & ഒ പട്രോളിംഗ് വിഭാഗത്തെ നിയോഗിച്ചു. ഇതോടൊപ്പം ഒരു സബ് ഇന്‍സ്പെക്ടറും നാല് പോലീസുദ്യോഗസ്ഥരും ഉള്‍പ്പെടുന്ന ക്യൂ ആര്‍ ടി യെയും നിയോഗിച്ചിട്ടുണ്ട്. മുമ്പ് മാവോയിസ്റ്റ് സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടിരുന്ന സ്ഥലങ്ങളിലും മറ്റ് പ്രത്യേക ശ്രദ്ധ ആവശ്യമായതുമായ ബൂത്തുകളിലും കേന്ദ്രസേനയുടെ പ്രത്യേക ബന്തവസ്സ് സ്‌കീം പ്രകാരം സുരക്ഷാനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഒരു കമ്പനി എ.പി ബറ്റാലിയന്‍ സേനാംഗങ്ങള്‍ ഇലക്ഷന്‍ ഡ്യൂട്ടിക്കായി ജില്ലയിലുണ്ട്. സ്ട്രോങ് റൂം കേന്ദ്രമായ ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇന്നര്‍ കോര്‍ഡോണ്‍ ഡ്യൂട്ടിക്കായി ഒരു പ്ലാറ്റൂണ്‍ സി.എ.പി.എഫ് സേനാംഗങ്ങളെയും ഔട്ടര്‍ കോര്‍ഡോണ്‍ ഡ്യൂട്ടിക്കായി നിലമ്പൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ രണ്ട് ഇന്‍സ്പെക്ടര്‍മാരും ആറ് സബ് ഇന്‍സ്പെക്ടര്‍മാരും രണ്ട് പ്ലാറ്റൂണ്‍ സായുധ സേനാംഗങ്ങളും ഉള്‍പ്പടെയുള്ള പ്രത്യേക സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വോട്ടെണ്ണല്‍ ദിനത്തിലേക്കാക്കായി കൗണ്ടിംഗ് സ്റ്റേഷനായ ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 14 ഇവിഎം കൗണ്ടിംഗ് ടേബിളുകളും 5 പോസ്റ്റല്‍ ബാലറ്റ്/സര്‍വീസ് വോട്ട് കൗണ്ടിങ് ടേബിളുകളും സജ്ജീകരിക്കും. വോട്ടെണ്ണല്‍ ദിനത്തില്‍ 21 വീതം കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, കൗണ്ടിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിംഗ് സ്റ്റാഫുകളും ഏഴ് എ ആര്‍ ഒ മാരും ഉള്‍പ്പെടെ 91 കൗണ്ടിംഗ് സ്റ്റാഫുകളെ നിയോഗിച്ചിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ്ങിനായി എട്ടുപേര്‍ വീതമുള്ള 32 ഉദ്യോഗസ്ഥരേയും നിയോഗിച്ചു.

ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ തെരഞ്ഞെടുപ്പ് കണ്‍ട്രോള്‍ റൂം ജില്ലാ കളക്ടറുടെ കാര്യാലയത്തിലും (ഫോണ്‍: 0483 2734990) കോള്‍ സെന്റര്‍ നിലമ്പൂര്‍ റസ്റ്റ് ഹൗസിലും ( ഫോണ്‍: 048931 220039) സജ്ജീകരിച്ചിട്ടുണ്ട്.

Back To Top