

കാസര്‍കോട്: അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച മലയാളിയായ രഞ്ജിത ജി. നായര്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അശ്ലീല പ്രതികരണം നടത്തിയ കാസര്‍കോട് വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസീല്‍ദാര്‍ പവിത്രനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇയാളെ ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യംചെയ്യുകയാണ്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിൻ്റെ അടിസ്ഥാനത്തില്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടതായി റവന്യൂ മന്ത്രി കെ. രാജന്‍ അറിയിച്ചിരുന്നു.
ജാതീയമായ പരാമര്‍ശങ്ങളും അശ്ലീല പരാമര്‍ശങ്ങളും നടത്തിയാണ് ഇയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ രഞ്ജിതയെ അപാനിച്ചത്. ജാതീയമായി അധിക്ഷേപിച്ചുകൊണ്ട് ആദ്യം ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ഇയാള്‍ പിന്നീട് അശ്ലീല പരാമര്‍ശങ്ങള്‍ കമന്റുകളായി ഇടുകയായിരുന്നു. വിമാന ദുരന്തത്തില്‍ അനുശോചിക്കുന്നുവെന്ന പേരിലാണ് ഇയാള്‍ പോസ്റ്റിട്ടത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകളുയര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതോടെയാണ് സര്‍ക്കാര്‍ നടപടിയെടുത്തത്. മുന്‍ മന്ത്രിയും എംഎല്‍എയുമായ ഇ.ചന്ദ്രശേഖരനെ ജാതീയമായി അധിക്ഷേപിച്ചതില്‍ ഇയാള്‍ നേരത്തെ സസ്‌പെന്‍ഷനിലായിരുന്നുവെന്നാണ് വിവരം.