രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനൽ; ആദ്യദിനം കരുത്തോടെ ജമ്മു,

ഹബള്ളി : കർണാടക കരുത്തിനെ വെല്ലുവിളിച്ച് ജമ്മു കശ്മീർ. രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനൽ ആദ്യദിനം മികവുറ്റ കർണാടക ബൗളർമാരെ അനായാസം നേരിട്ട് സന്ദർശകർ മികച്ച സ്കോറിലേക്ക്. കളി പിരിയുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 284 റണ്ണെന്ന നിലയിലാണ്. കർണാടക ബാറ്റർമാരും ജമ്മു ബൗളർമാരും തമ്മിലുള്ള ഏറ്റുമുട്ടൽ പ്രതീക്ഷിച്ചവരെ അൽഭുതപ്പെടുത്തുന്ന കളിയായിരുന്നു ഹബള്ളിയിലെ കർണാടക ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ജമ്മുവിനായി ശുഭം പണ്ഡിർ (117) സെഞ്ചുറി നേടി. യാവെർ ഹസനും (88), അബ്ദുൾ സമദും (52) അർധ സെഞ്ചുറിയും കുറിച്ചു. പ്രസിദ്ധ് കൃഷ്ണ, വിജയകുമാർ വൈശാഖ്, ശ്രേയസ് ഗോപാൽ തുടങ്ങി പരിചയസമ്പന്നരായ കർണാടക ബൗളിങ് നിരയ്ക്കെതിരെ ക്ഷമയോടെയാണ് ജമ്മു ബാറ്റ് വീശിയത്. ഓപ്പണർ കമ്രാൻ ഇഖ്ബാലിനെ (6) തുടക്കത്തിൽ നഷ്ടമായെങ്കിലും പതറിയില്ല. യാവെറും ശുഭവും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. രണ്ടാം വിക്കറ്റിൽ ഇരുവരും 139 റൺ ചേർത്തു. സെഞ്ചുറിക്ക് 12 റണ്ണകലെ യാവെർ മടങ്ങിയെങ്കിലും ശുഭം പോരാട്ടം തുടർന്നു.
ഇതിനിടെ ക്യാപ്റ്റൻ പരസ് ദോഗ്ര (9) പരിക്കേറ്റ് കളംവിട്ടത് തിരിച്ചടിയായി. അഞ്ചാമനായി ക്രീസിലെത്തിയ സമദ് അതിവേഗം റൺ കണ്ടെത്തി. ശുഭം–സമദ് സഖ്യം 105 റൺ ചേർത്തുകഴിഞ്ഞു. ഇടംകൈയൻ ബാറ്ററായ ശുഭം നാലാം സെഞ്ചുറിയാണ് കുറിച്ചത്. കർണാടയ്ക്കായി പ്രസിദ്ധ് രണ്ട് വിക്കറ്റും നേടി
