
മിൽമയുടെ ദക്ഷിണമേഖല യൂണിയനായ തിരുവനന്തപുരം മിൽമയിലും ഉത്തരമേഖല യൂണിയനായ മലബാർ മിൽമയിലും മാനവവിഭവ ശേഷി ശക്തിപ്പെടുത്തുക, ഉത്പാദനക്ഷമത വർദ്ധിപ്പിക്കുക, അതുവഴി മിൽമയെ ഉയർച്ചയിലേക്ക് നയിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഒഴിവുള്ള സ്ഥിരം തസ്തികളിൽ നിയമനത്തിനുള്ള നടപടികൾ ആരംഭിക്കുകയാണ്.
ക്ഷീരകർഷകരുടെ സഹകരണ സ്ഥാപനം എന്ന നിലയിൽ അവിടുത്തെ സ്ഥിര നിയമനങ്ങളിൽ ക്ഷീരകർഷകർക്കും അവരുടെ ആശ്രിതർക്കും നിയമന സംവരണം കൊണ്ടുവരുന്നതിന് സർക്കാർ തത്വത്തിൽ അനുമതി നൽകിയിരുന്നു. സഹകരണ ചട്ടങ്ങളിൽ ആയതിന് വേണ്ട ഭേദഗതി വരുത്തുന്നത് വരെ നിലവിൽ നടക്കുവാൻ പോകുന്ന നിയമനങ്ങളിൽ ക്ഷീര കർഷകർക്കും അവരുടെ ആശ്രിതർക്കും മുൻഗണന ഏർപ്പെടുത്തുവാൻ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. തിരുവനന്തപുരം മിൽമയിൽ നടത്തുവാൻ പോകുന്നത് കഴിഞ്ഞ 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം നടത്തുന്ന നിയമന പ്രക്രിയയാണ്. യൂണിയനിൽ ദീർഘകാലമായി ഒഴിഞ്ഞു കിടക്കുന്ന വിവിധ തസ്തികകളിലേക്ക് നിലവിലെ സഹകരണ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി നിയമനപ്രക്രിയയ്ക്ക് വേണ്ടിയുള്ള കൃത്യമായ ചട്ടക്കൂട് തയ്യാറാക്കി ഉത്തരവാകുകയും അതുവഴി എട്ടംഗ റിക്രൂട്ട്‌മെന്റ്റ് കമ്മിറ്റി രൂപീകരിച്ച് നിയമന നടപടികൾ കർശനവും സുതാര്യവുമായി മുന്നോട്ടു കൊണ്ടുപോകുന്നതിനും ഈ സർക്കാരിന്റെ സമയോചിതവും ഫലപ്രദവുമായ ഇടപെടലുകൾ ഏറെ സഹായകരമായിട്ടുണ്ട്.
നമ്മുടെ യുവതലമുറ അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മ എന്ന പ്രശ്നം പരിഹരിക്കുന്നതിന് നിരവധി നയപരമായ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ആയതിൽ ഒരു പരിധിവരെ ആശ്വാസമാകുന്ന തരത്തിൽ വിവിധ തസ്തികകളിലെ 198 ഒഴിവുകളിലേക്കാണ് തിരുവനന്തപുരം മേഖല യൂണിയൻ നിയമന വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. മലബാർ മേഖലയിൽ 23 ഓളം വരുന്ന തസ്തികളിൽ 47 ഒഴിവുകളിൽ ആണ് വിജ്ഞാപനം.

