
കൊല്ലം:ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ.പത്മകുമാർ സമർപ്പിച്ച ജാമ്യ ഹർജി കൊല്ലം വിജിലൻസ് കോടതി ശരിവച്ചു. ദ്വാരപാലക ശില്പ കേസിലെ സ്വാഭാവിക ജാമ്യ ഹർജിയിലാണ് വിധി. അന്വേഷണത്തോട് സഹകരിച്ചുവെന്നും തനിക്ക് സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് എ പത്മകുമാറിൻ്റെ വാദം.
കേസുമായി ബന്ധപ്പെട്ട് അറിയാവുന്നതെല്ലാം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. താൻ പ്രായമുള്ള വ്യക്തിയാണ്. ഇനി ഈ കേസുമായി ബന്ധപ്പെട്ട് തന്നെ ജയിലിൽ കിടത്തുന്നത് മനുഷ്യത്വ രഹിതമാണ്. ദേവസ്വം ബോർഡ് പ്രസിഡൻ്റ് എന്ന പദവിയിൽ ഇരുന്നുകൊണ്ട് ചെയ്യാവുന്ന കാര്യം മാത്രമേ താൻ ചെയ്തുള്ളു. അതിനപ്പുറം നടന്നിട്ടുള്ളത് ഉദ്യോഗസ്ഥതലത്തിലുള്ള ഗൂഢാലോചനകളാണ്.അതിലേക്ക് തന്നെ വലിച്ചിഴക്കരുത്. അന്വേഷണ സംഘത്തിന് ഇക്കാര്യങ്ങൾ താൻ ബോധ്യപ്പെടുത്തിക്കൊടുത്തതാണ്. അതുകൊണ്ട് തനിക്ക് ജാമ്യം വേണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പത്മകുമാർ കോടതിയെ സമീപിച്ചത്.
ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ദ്വാരപാലകയിൽ കൂടി ജാമ്യം ലഭിക്കുന്നതോടെ പത്മകുമാറും ജയിൽമോചിതനാകും. കേസിലെ ഏഴ് പ്രതികൾ ഇതിനോടകം ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റി അടക്കം 5 പേർക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.
2025 നവംബറിലാണ് സ്വണകൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
തിരുവിതാംകൂര്‍ ദേവസ്വ ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിനെ ഇഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു. കൊച്ചി ഇഡി ഓഫീസില്‍ രാവിലെ പത്ത് മണിയോടെയാണ് വാസു ഹാജരായത്. എസ് ഐ ടി അറസ്റ്റ് ചെയ്ത് മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ വാസുവിന് സ്വഭാവിക ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇഡി വിളിപ്പിച്ചത്.
ശബരിമല തന്ത്രിക്കും ഈ ആഴ്ച തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി സമന്‍സ് അയച്ചിട്ടുണ്ട്. ആകെ 28 പേരെയാണ് ഇഡി പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നടന് ജയറാം ഉള്‍പ്പെടെ കേസിലെ സാക്ഷികളായവരെ കഴിഞ്ഞയാഴ്ചകളില്‍ ഇഡി വിളിച്ചുവരുത്തി മൊഴി എടുത്തിരുന്നു. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റിക്ക് ഇതുവരെ സമന്‍സ് അയച്ചിട്ടില്ല.
