

ഇസ്ലാമിക ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമാണ് ജമാഅത്തെ ഇസ്ലാമി എന്ന് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം പറഞ്ഞു. ഇസ്ലാമില്‍ നാശമുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. ജമാ അത്തെ ഇസ്ലാമിയെ അതിൻ്റെ തുടക്കം മുതലേ സമസ്ത എതിര്‍ക്കുന്നുണ്ടെന്നും അത് തീവ്രവാദ സംഘടനയാണെന്ന നിലപാടില്‍ മാറ്റമില്ലെന്നും ഉമര്‍ ഫൈസി പറഞ്ഞു.
ജമാ അത്തെ ഇസ്ലാമിയുടെ അടിത്തറ എന്നുപറയുന്നത് മതരാഷ്ട്രമാണ്. അത് സ്ഥാപകന്‍ മൗദൂദിയുടെ ഗ്രന്ഥങ്ങളില്‍ തന്നെ പറയുന്നുണ്ട്. ഇസ്ലാമിക വിരുദ്ധമായ ആശയം പ്രചരിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരാണ് അവര്‍. മതത്തില്‍ പലതും കടത്തിക്കൂട്ടി ഉള്ളതിനെ ഇല്ലാതാക്കിയവരാണ് ജമാ അത്തുകളെന്നും ഉമര്‍ ഫൈസി പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോള്‍, മുസ്ലിംകള്‍ക്ക് ഫത്വ കൊടുക്കേണ്ടത് സതീശന്‍ അല്ലെന്നായിരുന്നു ഉമര്‍ ഫൈസിയുടെ പ്രതികരണം. വെൽഫെയർ പാർട്ടിയുമായുള്ള കോൺഗ്രസിൻ്റെ കൂട്ടുകെട്ടിനെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്ക കോൺഗ്രസ്. താൽക്കാലിക നേട്ടത്തിനായി എല്ലാ മൂല്യങ്ങളെയും കൈവിടുന്നുവെന്നും കോൺഗ്രസിന്റെ തീരുമാനം വൻപ്രത്യാഘാതം ഉണ്ടാക്കുന്നുവെന്നും കത്തോലിക്ക കോൺഗ്രസ് മുന്നറിയിപ്പ് നൽകി. ബാന്ധവം രാഷ്ട്രീയ ആത്മഹത്യയാണെന്നും തീവ്രവാദ പ്രീണന രാഷ്ട്രീയം ആണെന്നും കത്തോലിക്ക കോൺഗ്രസിന്റെ താമരശ്ശേരി രൂപതാ ഘടകം പ്രതികരിച്ചു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ്-വെൽഫെയർ പാർട്ടി കൂട്ടുകെട്ട് മതേതര ജനാധിപത്യത്തോടുള്ള വെല്ലുവിളിയും അവസരവാദ രാഷ്ട്രീയവും എന്ന തലക്കെട്ടിൽ പുറത്തിറക്കിയ വാർത്ത കുറിപ്പിലാണ് കത്തോലിക്ക കോൺഗ്രസിന്റെ രൂക്ഷ വിമർശനം. വെൽഫെയർ പാർട്ടിയുമായി ധാരണയുണ്ടാക്കാനുള്ള തീരുമാനം കേരളത്തിന്റെ മതേതര പാരമ്പര്യത്തിന് നേർക്കുള്ള തുറന്ന വെല്ലുവിളിയാണെന്നും കത്തോലിക്ക കോൺഗ്രസ് കുറ്റപ്പെടുത്തി.