

തിരുവനന്തപുരം: കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു. പാരിസ്ഥിതിക ആഘാതം കണക്കിലെടുത്താണ് തീരുമാനം. എംഎസ്‌സി എൽസ 3 എന്ന കപ്പലാണ് അപകടത്തിൽ പെട്ടത്. കണ്ടെയ്നറുകളിലെ രാസവസ്തുക്കളും ഇന്ധന ചോർച്ച സാധ്യതയും പാരിസ്ഥിതിക ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
കാലത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന വിദഗ്ധ സമിതി യോഗമാണ് കപ്പൽ ദുരന്തത്തിൻ്റെ ആഘാതം കണക്കിലെടുത്ത് സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്.
ഇന്ന് രാവിലെ റവന്യു മന്ത്രി കെ രാജൻ കപ്പലിൽ നിന്ന് തീരത്തടിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങളുയർത്തുന്ന അപകടാവസ്ഥ നേരിൽ സന്ദർശിക്കുകയുണ്ടായി. മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി സന്നദ്ധ പ്രവർത്തകരെ അവിടെ നിയോഗിച്ചിട്ടുണ്ട്.