
ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ എതിരാളികളെയും ഉദ്യോഗസ്ഥ തലത്തിലെ തടസ്സങ്ങളെയും അപ്രസക്തമാക്കി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ്റെ വൻ പ്രഖ്യാപനം.
തമിഴ്നാട്ടിലെ 1.31 കോടി വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇന്ന് പുലർച്ചെ ആറ് മണിയോടെ 5,000 രൂപ വീതം ക്രെഡിറ്റ് ചെയ്യപ്പെട്ടു. സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുൻപേ പണം അക്കൗണ്ടുകളിലെത്തിയതോടെ പ്രതിപക്ഷത്തിന് പ്രതികരിക്കാൻ പോലും സമയം നൽകാത്ത രാഷ്ട്രീയ നീക്കമായി ഇത് മാറി.
ഏപ്രിൽ അല്ലെങ്കിൽ മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതോടെ ക്ഷേമപദ്ധതികൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് സ്റ്റാലിന്റെ ഈ നീക്കം.
ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ കലൈഞ്ജർ മഗളിർ ഉരിമൈ തൊകൈ ഇനത്തിലുള്ള 3,000 രൂപയും (പ്രതിമാസം 1,000 വീതം), പ്രത്യേക വേനൽക്കാല പാക്കേജായി 2,000 രൂപയും ഉൾപ്പെടെയാണ് 5,000 രൂപ കൈമാറിയത്. ആകെ 6,550 കോടി രൂപയാണ് സർക്കാർ ഇതിനായി വിനിയോഗിച്ചത്.
“തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി ഈ സഹായം തടയാൻ ചിലർ ശ്രമിക്കുന്നുണ്ടായിരുന്നു, എന്നാൽ ദ്രാവിഡ മോഡൽ സർക്കാർ അവർക്കും മുന്നേ നീങ്ങി”- സ്റ്റാലിൻ പറഞ്ഞു. അടുത്ത തവണ അധികാരത്തിൽ വന്നാൽ പ്രതിമാസ തുക 1,000 രൂപയിൽ നിന്ന് 2,000 രൂപയായി വർദ്ധിപ്പിക്കുമെന്നും ‘വാക്കുപറഞ്ഞാൽ അത് പാലിക്കുന്നയാളാണ് താനെന്നും സ്റ്റാലിൻ പറഞ്ഞു.
നടൻ വിജയിയുടെ തമിഴക വെട്രി കഴകം യുവജനങ്ങളെയും സ്ത്രീകളെയും വലിയതോതിൽ ആകർഷിക്കുന്ന സാഹചര്യത്തിൽ, സ്ത്രീ വോട്ടർമാരെ ഒപ്പം നിർത്താനാണ് ഡി.എം.കെ ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
മഹാരാഷ്ട്രയിലും ബിഹാറിലും സമാനമായ രീതിയിൽ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് നേരിട്ടുള്ള പണമിടപാട് പദ്ധതികൾ ഭരണപക്ഷത്തിന് ഗുണം ചെയ്തിരുന്നു. ആ മാതൃക തമിഴ്നാട്ടിലും ആവർത്തിക്കാനാണ് സ്റ്റാലിൻ്റെ ശ്രമം.
സ്റ്റാലിൻ്റെ ഈ അപ്രതീക്ഷിത നീക്കത്തെ കളി തുടങ്ങും മുൻപേ സ്റ്റാലിൻ അടിച്ച സിക്‌സർ എന്നാണ് ഡി.എം.കെ അനുകൂലികൾ സോഷ്യൽ മീഡിയയിൽ വിശേഷിപ്പിക്കുന്നത്. പ്രതിപക്ഷം ഉണരും മുൻപേ ഗോളടിച്ചുവെന്നാണ് പാർട്ടിയുടെ അവകാശവാദം. ഗ്രാമീണ മേഖലകളിലെ വോട്ട് ബാങ്ക് ഉറപ്പിക്കാനും ഭരണവിരുദ്ധ വികാരം മറികടക്കാനും ഈ അർദ്ധരാത്രി ഓപ്പറേഷൻ സഹായിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ
