
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രൽ നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി സുധീർ കരമനയെ തീരുമാനിച്ചതായി എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ അറിയിച്ചു. നടനും സാംസ്കാരിക പ്രവർത്തകനും ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനുമാണ് സുധീർ കരമന. പ്രശസ്ത നടനായ കരമന ജനാർദ്ദനന്റെ മകനാണ്.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സുധീര്‍ കരമന എകെജി സെന്‍ററിലെത്തി സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സിനിമയും രാഷ്ട്രീയവും രണ്ടാണെന്നും സ്ഥാനാർത്ഥിത്വം സമൂഹത്തിലേക്ക് ഇറങ്ങാനുള്ള അവസരമായി കാണുന്നുവെന്നും തിരുവനന്തപുരം മണ്ഡലം നിലനിര്‍ത്തുമെന്നും സുധീര്‍ കരമന പറഞ്ഞു. വളരെ സന്തോഷത്തോടെയാണ് സ്ഥാനാര്‍ത്ഥിയാകുന്നത്. തിരുവനന്തപുരത്ത് ജനിച്ച് വളര്‍ന്ന വ്യക്തിയെന്ന നിലയിൽ അഭിമാനമുണ്ട്. ആരും അന്യരല്ല.
തിരുവനന്തപുരത്തിന്‍റെ എല്ലാ സ്ഥലവും നന്നായി അറിയുന്ന നാടിന് അറിയുന്ന ആളെന്ന നിലയിൽ ഈ ദൗത്യം സന്തോഷത്തോടെ സ്വീകരിക്കുകയാണ്. സിറ്റിങ് സീറ്റ് നിലനിര്‍ത്തുക തന്നെ ചെയ്യും.സിനിമയും രാഷ്ട്രീയവും രണ്ടായി കാണേണ്ടതാണ്. താനൊരു അധ്യാപകനും സിനിമ അഭിനേതാവ് കൂടിയാണ്. സമൂഹത്തിന് വേണ്ടിയാണ് നമ്മളെല്ലാം ജീവിക്കേണ്ടത്. സമൂഹത്തിലേക്ക് ഇറങ്ങാനുള്ള അവസരമായിട്ടാണ് ഇതിനെ കാണുന്നതെന്നും സുധീര്‍ കരമന പറഞ്ഞു.
കേന്ദ്രീയ വിദ്യാലയ പട്ടം സ്കൂളിൽ പഠിച്ച അദ്ദേഹം പിന്നീട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഭൂമിശാസ്ത്ര ബിരുദം പൂർത്തിയാക്കി. തിരുവനന്തപുരം ഗവൺമെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ നിന്ന് ബിരുദവും നേടി. ബിരുദാനന്തരം തിരുവനന്തപുരത്തെ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ ജോലി ചെയ്തു . തുടർന്ന് 1993 ൽ തിരുവനന്തപുരത്തെ ക്രൈസ്റ്റ് നഗർ സ്കൂളിലും ഖത്തറിലെ എംഇഎസ് ഇന്ത്യൻ സ്കൂളിലും അധ്യാപകനായി ജോലി ചെയ്തു. പിന്നീട് 1998 ൽ ഖത്തറിൽ നിന്ന് മടങ്ങി വെങ്ങാനൂരിലെ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായി ചേർന്നു. തിരുവനന്തപുരത്തെ വെങ്ങാനൂരിലെ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രിൻസിപ്പലായിരുന്നു.
