
നിമിഷപ്രിയയ്ക്ക് ദൈവനിയമപ്രകാരം ശിക്ഷ കിട്ടണമെന്നും കൊലപാതകത്തെ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ലെന്നും യെമനി സ്വദേശി തലാലിൻ്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹദി. വധശിക്ഷയിൽ കുറഞ്ഞതൊന്നും ഞങ്ങൾക്ക് താൽപര്യമില്ലെന്നും ശിക്ഷ നടപ്പാക്കണമെന്നാണ് പറയാനുള്ളതെന്നും അബ്ദുൽ ഫത്താഹ് മെഹദി ബിബിസി അറബിക്കിനോട് പറഞ്ഞു. ക്രൂരകൃത്യത്തിന് അപ്പുറം നീണ്ട നിയമപോരാട്ടം കുടുംബത്തെ വല്ലാതെ വേദനിപ്പിച്ചു. തലാല്‍ നിമിഷയുടെ പാസ്പോര്‍ട്ട് പിടിച്ചുവച്ചിട്ടില്ല, പല ആരോപണങ്ങള്‍ക്കും തെളിവില്ല. ഇന്ത്യന്‍ മാധ്യമങ്ങള്‍ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാന്‍ നിമിഷപ്രിയയെ ഇരയായി ചിത്രീകരിക്കുന്നതായും മഹ്ദി പറഞ്ഞു. കുറ്റകൃത്യത്തെ ന്യായീകരിക്കുന്നതിനായി സത്യത്തെ വളച്ചൊടിച്ചു.
കുറ്റവാളിയെ ഇരയായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്തൊക്കെ കാരണത്തിൻ്റെ പേരിലായാലും ഒരു കുറ്റകൃത്യത്തെ ന്യായീകരിക്കാനാകില്ല. കൊലപാതകം മാത്രമല്ല, മൃതദേഹം കഷ്ണങ്ങളാക്കി മറവു ചെയ്യുകയും ചെയ്തുവെന്നും സഹോദരൻ വ്യക്തമാക്കി. യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയ്ക്ക് ആശ്വാസമായി ഇന്നലെയാണ് വധശിക്ഷ മാറ്റിവച്ചുള്ള ഉത്തരവ് പുറത്തുവന്നത്. വധശിക്ഷ നടപ്പിലാക്കേണ്ട സമയത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഉത്തരവ് വന്നതെങ്കിലും ഇതില്‍ ഞായറാഴ്ച തന്നെ തീരുമാനം എടുത്തിരുന്നു. കൊല്ലപ്പെട്ട തലാലിൻ്റെ ഗ്രാമത്തിലും ഗോത്രത്തിലും ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനാണ് ഈ വിവരങ്ങള്‍ ഇത്രയും നേരെ രഹസ്യമാക്കിവെച്ചതെന്ന് അന്തർദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.