
രാജ്യത്ത് ഏകകക്ഷി കുത്തക ഭരണം അവസാനിപ്പിച്ച കേരളത്തിലെ ഇടതുപക്ഷ പാർട്ടികൾ വീണ്ടും അധികാരത്തിലെത്തി രാജ്യത്തിന് മാതൃകയാകുമെന്ന് സി പിഐ ജനറൽ സെക്രട്ടറി ഡി രാജ. തൃശൂർ ജില്ലാ കൗൺസിൽ സംഘടിപ്പിച്ച സിപിഐ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവിലുണ്ടായിരുന്ന ഭരണസംവിധാനത്തിന് അന്ത്യംകുറിച്ചുകൊണ്ടാണ് 1957ൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി തെരഞെഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്നത്. തുടർന്നിങ്ങോട്ട് രാജ്യം കണ്ടിട്ടുള്ളത് കൂട്ടുകക്ഷി ഭരണങ്ങളാണ്. ഇപ്പോൾ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന് ആർഎസ്എസ് ഉദ്ഘോഷിക്കുമ്പോഴും കേന്ദ്രത്തിൽ നിലനിൽക്കുന്നത് കൂട്ടുകക്ഷി സർക്കാരാണ്. ഒറ്റയ്ക്ക് ഭൂരിപക്ഷംനേടി അധികാരത്തിൽ വരാൻ ബിജെപിക്ക് കഴിയില്ലെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് തെളിയിച്ചു.
2026ൽ കേരളം മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ രാജ്യത്താദ്യമായി ഏക കക്ഷി കുത്തക ഭരണം അവസാനിപ്പിച്ച കേരളത്തിലെ ഇടതുപക്ഷപാർട്ടികൾ വീണ്ടും അധികാരത്തിൽ എത്തും. ഒരു കാലത്ത് ബ്രിട്ടീഷ് രാജിനെ ഒറ്റക്കെട്ടായി ചെറുത്തു തോല്പിച്ചതുപോലെ പുതിയ കാലത്ത് ആർഎസ്എസ്‌രാജിനെയും മോഡിരാജിനെയും ചെറുക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം. പഹൽഗാം ഭീകരാക്രമണത്തിൽ രാജ്യത്തിന്റെ പരമാധികാരത്തെ അമേരിക്കൻ പ്രസി ഡൻ്റിൻ്റെ കാൽക്കീഴിൽ അടിയറവച്ച് പ്രധാ നമന്ത്രി നരേന്ദ്ര മോഡി നിശബ്ദനായിരിക്കുകയാണ്. ആത്യന്തികമായി അദ്ദേഹം രാജ്യത്തെ തകർക്കുകയാണ്.
ജനാധിപത്യത്തെയും ഫെഡറലിസത്തെയും എങ്ങനെ സംരക്ഷിക്കണമെന്ന് കേരള ജനത ഇന്ത്യക്ക് കാണിച്ചുകൊടുത്തു. വർഗീയ ഫാസിസ്റ്റുകൾ ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുമ്പോൾ ഇൻക്വിലാബ് സിന്ദാബാദ് വിളിച്ചുകൊണ്ട് പ്രതിരോധം തീർക്കാൻ രാജ്യത്തെ യുവജനങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാപനസമ്മേളനത്തിന് മുന്നോടിയായി നൂറിൽപരം യുവതീയുവാക്കൾ അണിനിര ന്ന റെഡ് വോളണ്ടിയർ സേനയുടെ അഭി വാദ്യം സ്വീകരിച്ചുകൊണ്ടാണ് ഡി രാജ ഉദ്ഘാടന പ്രസംഗം നടത്തിയത്. ദേശീയ കൗൺസിൽ അംഗം റവന്യൂ മന്ത്രി കെ രാ ജൻ അധ്യക്ഷത വഹിച്ചു.കെ പി രാജേന്ദ്രൻ , സി എൻ ജയദേവൻ, രാജാജി മാത്യു തോമസ്, വി എസ് സുനിൽ കുമാർ എന്നവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് സ്വാഗതവും കെ വി വസന്തകുമാർ നന്ദിയും പറഞ്ഞു