

തിരൂരങ്ങാടി: മലപ്പുറം കൂരിയാട് നിര്‍മാണത്തിലിരുന്ന ദേശീയ പാത വീണ്ടും തകര്‍ന്നു. ആറുവരിപ്പാതയുടെ പാര്‍ശ്വഭിത്തി ഇടിഞ്ഞ് സര്‍വീസ് റോഡിലേക്ക് വീണു. നേരത്തെ തകര്‍ന്ന ഭാഗത്തിന് ഏതാനുംമീറ്ററുകള്‍ക്ക് സമീപമാണ് പുതിയ തകര്‍ച്ചയും. ആറുവരിപ്പാത ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് നേരത്തെ തന്നെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരുന്നു.
അതേസമയം, കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ കമ്പനികള്‍ക്കുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് കൈമാറി. ഇടിഞ്ഞ ഭാഗത്തെ റോഡ് പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്നാണ് വിദഗ്ധ സമിതിയുടെ ശുപാര്‍ശ. കൂരിയാട് ദേശീയപാതയിൽ സംരക്ഷണ ഭിത്തിയടക്കം തകര്‍ന്ന ഭാഗത്തെ ഒരു കിലോമീറ്റര്‍ റോഡ് പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.
പ്രദേശത്ത് റോഡ് നിര്‍മിക്കുന്നതിന് മണ്ണ് പരിശോധനയടക്കം ഫപ്രദമായി നടത്തിയില്ലെന്ന് വിദഗ്ധസമിതി പറയുന്നു. നിര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്നാണ് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നത്. നിര്‍മാണ കമ്പനിയടക്കമുള്ള ഏജന്‍സികള്‍ക്ക് വൻവീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. കൂരിയാട് മേഖലയിലെ നെൽപാടങ്ങളിലടക്കം ആവശ്യമായ സാങ്കേതിക പരിശോധന നടന്നില്ലെന്നും ഡിസൈനിൽ വൻ തകരാറ് ഉണ്ടെന്നും വിദഗ്ധ സമിതി കണ്ടെത്തി.