
കനത്ത മഴ കാരണം ഇന്നലെ ടിക്കറ്റ് വിൽപ്പന കാര്യമായി നടക്കാത്തത് ഏജൻസികൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഈ സാഹചര്യത്തിലാണ് നറുക്കെടുപ്പ് മാറ്റിവച്ചത്.
Web DeskWeb DeskSep 27, 2025 – 07:400
തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്നുണ്ടാകില്ല,ഒക്ടോബർ നാലിലേക്ക് മാറ്റിവച്ചു
തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ ഭാഗ്യശാലി ആരെന്നറിയാൻ ഒക്ടോബർ 4 വരെ കാത്തിരിക്കണം. തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചക്ക് നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഇന്നലെ ഇത് ഒക്ടോബർ 4 ലേക്ക് മാറ്റുകയായിരുന്നു. ചരക്കു സേവന നികുതി (ജി എസ് ടി)യുടെ മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായെത്തിയ കനത്ത മഴയിലും ടിക്കറ്റുകള്‍ പൂര്‍ണമായി വിൽപ്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് നറുക്കെടുപ്പ് തീയതി മാറ്റിവയ്ക്കുന്നതെന്ന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റ് അറിയിച്ചു. ടിക്കറ്റുകള്‍ പൂര്‍ണമായി വിൽപ്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തിൽ നറുക്കെടുപ്പ് മാറ്റിവയ്ക്കണമെന്ന ഏജന്റുമാരുടെയും വില്പനക്കാരുടെയും അഭ്യര്‍ഥന പരിഗണിച്ചാണ് നറുക്കെടുപ്പ് മാറ്റിവച്ചതെന്നും ഭാഗ്യക്കുറി ഡയറക്ടറേറ്റ് വിവരിച്ചു. ഈ വർഷത്തെ തിരുവോണം ബമ്പറിനായി അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജന്‍സികള്‍ക്ക് വിറ്റുകഴിഞ്ഞെന്ന് ഭാഗ്യക്കുറി വകുപ്പ് നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാൽ കനത്ത മഴ കാരണം ഇന്നലെ ടിക്കറ്റ് വിൽപ്പന കാര്യമായി നടക്കാത്തത് ഏജൻസികൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഈ സാഹചര്യത്തിലാണ് നറുക്കെടുപ്പ് മാറ്റിവച്ചത്.
പാലക്കാടാണ് നിലവിൽ ഏറ്റവും കൂടുതല്‍ വില്പന നടന്നത്. 14,07,100 എണ്ണം ടിക്കറ്റുകളാണ് കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം ജില്ലയിൽ വിറ്റുപോയത്. ടിക്കറ്റ് വിൽപ്പനയിൽ രണ്ടാം സ്ഥാനത്തുള്ള തൃശ്ശൂര്‍ ജില്ല 9,37,400 ടിക്കറ്റുകളും മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരം 8,75,900 ടിക്കറ്റുകളും ഏജന്‍സികള്‍ക്ക് വിറ്റുകഴിഞ്ഞു. കഴിഞ്ഞ വർഷം 71.40 ലക്ഷം എണ്ണം തിരുവോണം ബമ്പർ ടിക്കറ്റുകൾ ആണ് വില്പന നടന്നത്.