
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തെ മാറ്റാനുള്ള തിരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്നും മാറാത്തത് ഇനി മാറുമെന്നും മോദി പറഞ്ഞു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് പ്രവർത്തരകരെ അഭിസംബോധന ചെയ്തുകൊണ്ടാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയെ അധികാരത്തിലെത്തിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ടാണ് മോദി പ്രസംഗം തുടങ്ങിയത്. അയ്യങ്കാളി, ശ്രീനാരായണ ഗുരു, മന്നം എന്നിവരെ പ്രസംഗത്തിൽ അനുസ്മരിച്ച മോദി, ശ്രീ പത്മനാഭൻ്റെ മണ്ണിൽ വരാനായത് സൗഭാഗ്യമായി കരുതുന്നെന്നും പ്രസംഗത്തിൽ പറഞ്ഞു.
കേരളത്തിൻ്റെ മാറ്റം തിരുവനന്തപുരത്ത് നിന്ന് തുടങ്ങുകയാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി എൽഡിഎഫിനെയും യുഡിഎഫിനെയും കടന്നാക്രമിച്ചു. എൽഡിഎഫും യുഡിഎഫിനു ഒരേ അജണ്ടാണുള്ളത്. അഴിമതി, വർഗീയത, പ്രീണനം എന്നിവയാണ് അവരുടെ അജണ്ട. കേരളം ഭരിക്കുന്ന ഇടതുപക്ഷം കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികൾ എങ്ങനെ ജനങ്ങൾക്ക് നൽകാതിരിക്കാമെന്നാണ് ചിന്തിക്കുന്നത്. കേരളത്തെ മാറ്റാനുള്ള തിരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്നും മോദി പറഞ്ഞു.
1987ന് മുൻപ് ഗുജറാത്തിൽ ബിജെപി പരാജയങ്ങൾ മാത്രം ഏറ്റുവാങ്ങുന്ന ഒരു പാർട്ടിയായിരുന്നുവെന്നും പത്രങ്ങളിൽ പോലും ഇടം നേടാൻ കഴിയാതിരുന്ന ആ കാലത്ത് അഹമ്മദാബാദ് മുനിസിപ്പാലിറ്റിയിൽ നേടിയ വിജയമാണ് വഴിത്തിരിവായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഹമ്മദാബാദിൽ നിന്ന് തുടങ്ങിയ ആ ജൈത്രയാത്രയാണ് ഇന്ന് ഗുജറാത്തിൽ പാർട്ടിയെ ശക്തമാക്കിയത്. സമാനമായ രീതിയിൽ തിരുവനന്തപുരം കോർപ്പറേഷനിൽ നേടിയ വിജയത്തിലൂടെ കേരളത്തിലും ഒരു വലിയ മാറ്റത്തിന് തുടക്കമായിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇത്തവണ കേരളത്തിൽ വരുമ്പോൾ ജനങ്ങളിൽ വലിയൊരു ആവേശവും പുതിയൊരു ഊർജവും കാണാൻ കഴിയുന്നുണ്ടെന്നും കേരളം ഇത്തവണ വലിയൊരു പരിവർത്തനത്തിന് സാക്ഷ്യം വഹിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ പോലെ കേരളത്തിലും ഒരു നഗരത്തിൽ നിന്ന് ബിജെപിയുടെ ജൈത്രയാത്ര ആരംഭിച്ചിരിക്കുകയാണെന്നും കേരളത്തിലെ ജനങ്ങൾ ഇപ്പോൾ ബിജെപിയെ വിശ്വസിച്ചു തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പ്രസംഗത്തിൽ കൂട്ടിച്ചേർത്തു
