.

ഗാസയിലെ സ്ത്രീകൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നു
ഗാസസിറ്റി: ഗാസയിലെ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഭക്ഷണം, വെള്ളം, പണം, ജോലി വാഗ്ദാനം എന്നിവ വാഗ്ദാനം ചെയ്ത് തദ്ദേശീയരായ പുരുഷന്‍മാര്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നതായി ആറ് സ്ത്രീകള്‍ വെളിപ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു. കുടുംബങ്ങള്‍ അറിയരുതെന്ന കാരണത്താല്‍ പേര് വെളിപ്പെടുത്താതെയാണ് എല്ലാ സ്ത്രീകളും സംസാരിച്ചത്.
ചൂഷണം ചെയ്ത സ്ത്രീകളുടെ കണക്കുകള്‍ സംബന്ധിച്ച കൃത്യമായ ഡാറ്റ സ്വരൂപിക്കാന്‍ പ്രയാസമാണെങ്കിലും ഇത്തരം റിപ്പോര്‍ട്ടുകള്‍ വര്‍ധിക്കുന്നതായി് മനഃശാസ്ത്രജ്ഞര്‍ പറയുന്നു. സ്പര്‍ശിക്കണം, വിവാഹം കഴിക്കണം, എവിടെയെങ്കിലും ഒരുമിച്ച് പോകണം തുടങ്ങിയ ആവശ്യങ്ങളുമായാണ് പുരുഷന്‍മാര്‍ സമീപിക്കുന്നതെന്നാണ് സ്ത്രീകള്‍ പറയുന്നത്. കുട്ടികളെ വളര്‍ത്താന്‍ പോലും ദുഃസഹമായ സാഹചര്യമുള്ള തങ്ങൾക്ക് വെള്ളം, ഭക്ഷണം, താമസ സൗകര്യം എന്നിവ ഓഫര്‍ ചെയ്യുന്നുണ്ടെന്നും സ്ത്രീകള്‍ പറയുന്നു. ഭക്ഷണം കഴിക്കാന്‍ പോലും നിര്‍വാഹമില്ലാത്ത സ്ത്രീകളാണ് ചൂഷണം ചെയ്യുന്നവരില്‍ പലരും. ഭര്‍ത്താക്കന്‍മാരോ വീട്ടിലെ പുരുഷന്‍മാരോ മരിച്ച കുടുംബത്തിലെ സ്ത്രീകളെയാണ് ഇത്തരത്തിലുള്ളവര്‍ കൂടുതലും ലക്ഷ്യമിടുന്നത്. സഹായത്തിനായി കൈ നീട്ടുന്ന സാഹചര്യത്തില്‍ പുരുഷന്‍മാര്‍ സഹായിക്കാനെന്ന രീതിയില്‍ എത്തുകയും സ്ത്രീകളുടെ ഫോണ്‍ നമ്പറുകള്‍ എടുക്കുകയും ചൂഷണം ചെയ്യാന്‍ വേണ്ടി ശ്രമിക്കുന്നുണ്ടെന്നും ചില സ്ത്രീകള്‍ വെളിപ്പെടുത്തുന്നു.
എന്നാല്‍ ഇത്തരം പുരുഷന്‍മാരുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയില്ലെന്നാണ് ഭൂരിപക്ഷം സ്ത്രീകള്‍ പറയുന്നത്. സഹായം വാഗ്ദാനം ചെയ്്ത ഒരു പുരുഷനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും പിന്നീട് അയാള്‍ കുറച്ച് പണവും മറ്റ് സഹായങ്ങളും നല്‍കുകയും ഒടുവില്‍ ജോലി നേടാന്‍ സഹായിക്കുകയും ചെയ്തുവെന്നുമാണ് ഒരു സ്ത്രീ അനുഭവം പറഞ്ഞത്. ഇത്തരം പുരുഷന്‍മാര്‍ ഏതെങ്കിലും സന്നദ്ധ സംഘടനകളുമായി ബന്ധമുണ്ടോയെന്ന കാര്യം അറിയില്ലെന്നും ഇവര്‍ പറയുന്നു. ഗാസയിലെ സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നാല് മനഃശാസ്ത്രജ്ഞര്‍ ദുര്‍ബലരായ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഡസന്‍ കണക്കിന് കേസുകള്‍ കൈകാര്യം ചെയ്‌തെന്നും ചില കേസുകളില്‍ അവര്‍ ഗര്‍ഭിണികളായെന്നുമുള്ള വിവരം പങ്കുവെച്ചു.