

തിരുവനന്തപുരം: കേസ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ മുന്‍പാകെ വിവരിച്ച കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലംമാറ്റം. റേഞ്ച് ഓഫീസർ അധീഷീനെ മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റാനാണ് വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഉത്തരവിട്ടിരിക്കുന്നത്. പ്രതിക്ക് ശ്രീലങ്കന്‍ ബന്ധം ഉണ്ട് തുടങ്ങിയ സ്ഥിരീകരിക്കാത്ത വിവരങ്ങൾ അന്വേഷണ മധ്യേ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ വെളിപ്പെടുത്തിയത് ശരിയായ അന്വേഷണ രീതി അല്ല. വകുപ്പുതല അന്വേഷണത്തിന് വിധേയമായി ആണ് സ്ഥലം മാറ്റം.
പ്രഥമദൃഷ്ട്യാ സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമായി കണ്ടാണ് നടപടി. വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം മേധാവിക്ക് നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം മറ്റ് തുടര്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, അറസ്റ്റിനും കേസിനും ജാമ്യത്തിനും പിന്നാലെ വേടൻ എന്ന ഹിരൺ ദാസ് കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയിൽ പങ്കെടുത്തിരുന്നു. സംസ്ഥാന സർക്കാരിന്റെ നാലാം വാഷികത്തോടനുബന്ധിച്ച് ഇടുക്കിയിൽ വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എപ്പോഴത്തെയും പോലെ വലിയ ആരാധക കൂട്ടം തന്നെ വേടന്റെ പാട്ട് കേൾക്കാൻ വേദിയ്ക്ക് ചുറ്റും അണിനിരക്കുകയും ചെയ്തു. പരിപാടിയ്ക്ക് ഇടയിൽ വേടൻ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടിയിരുന്നു.
താൻ എഴുതുന്ന വരികളിൽ പതിരില്ലെന്നും പാട്ടും പറച്ചിലും തുടർന്ന് കൊണ്ടിരിക്കുമെന്നും വേടൻ പറഞ്ഞു. എന്റെ വരികളിൽ പതിരില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. നമുക്ക് ചെയ്യാൻ പറ്റുന്നൊരു കാര്യം പോരാടിക്കൊണ്ടേയിരിക്കുക എന്നതാണ്. പഠിക്കുക, അധികാരം കയ്യിലെടുക്കുക, ജനങ്ങൾക്ക് വേണ്ടി മിണ്ടുക അത്രമാത്രമെ നമുക്ക് ചെയ്യാൻ പറ്റുള്ളൂ. എന്റെ പണി ഞാൻ ചെയ്യുന്നു. ജനങ്ങളോട് ഒരുപാട് നന്ദിയുണ്ട്. ഈ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനോടും എനിക്ക് നന്ദിയുണ്ടെന്നും വേടൻ പറഞ്ഞു.