

തിരുവനന്തപുരം: ദളിത് യുവതിക്കെതിരായ പൊലീസ് അതിക്രമത്തിൽ പേരൂർക്കട എസ്‌ഐ പ്രസാദിന് സസ്‌പെൻഷൻ. ആഭ്യന്തരവകുപ്പാണ് ബിന്ദുവിന്റെ പരാതിക്ക് പിന്നാലെ എസ് ഐയെ സസ്‌പെൻഡ് ചെയ്തത്. കന്റോൺമെന്റ് എസിപിയുടെ വിശദമായ റിപ്പോർട്ടിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചു.
ജോലി ചെയ്യുന്ന വീട്ടില്‍നിന്ന് മാല മോഷ്ടിച്ചെന്നാരോപിച്ചാണ് കഴിഞ്ഞ മാസം 23 ന് പേരൂര്‍ക്കട സ്വദേശി ബിന്ദുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വെള്ളംപോലും നൽകാതെ 20 മണിക്കൂറോളം ചോദ്യം ചെയ്യുകയായിരുന്നു. മോഷണക്കുറ്റം സമ്മതിച്ചില്ലെങ്കില്‍ പെണ്‍മക്കളെ കേസില്‍ കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ബിന്ദു ആരോപിച്ചു. പിറ്റേന്ന് വീട്ടില്‍നിന്ന് തന്നെ സ്വര്‍ണം കിട്ടിയതോടെ ബിന്ദുവിനെ പറഞ്ഞുവിടുകയായിരുന്നു. സ്ത്രീകളെ രാത്രി സ്റ്റേഷനില്‍ വിളിച്ചുകൊണ്ടുപോയി ചോദ്യം ചെയ്യരുതെന്ന നിയമം നിലനില്‍ക്കെയാണ് ബിന്ദുവിനോടുള്ള പേരൂര്‍ക്കട പൊലീസിന്റെ ക്രൂരത.
കസ്റ്റഡിയിലെടുത്ത സ്ത്രീയോട് എതെല്ലാം ഉദ്യോഗസ്ഥരാണ് മോശമായി പെരുമാറിയെന്ന് പരിശോധിക്കും. വെള്ളം ചോദിച്ചപ്പോൾ ടോയ്‌ലെറ്റിൽ പോകാൻ പൊലീസുകാർ പറഞ്ഞുവെന്ന ബിന്ദുവിന്റെ ആരോപണവും അന്വേഷിക്കും. നടപടിക്രമങ്ങളിൽ വീഴ്ച്ചയുണ്ടെന്ന് ബോധ്യപ്പെട്ടുവെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.