

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം രൂപപ്പെട്ടതിനെ തുടര്‍ന്ന് അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ മരം വീണ് വ്യാപക നാശനഷ്ടമുണ്ടായി. മരണം വീണ് പത്തു വീടുകൾ കൂടി തകർന്നു. നദീ തീരങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. കരിപ്പൂർ വിമാനത്താവളത്തിന്‍റെ ചുറ്റുമതിൽ കനത്ത മഴയിൽ തകർന്നു.
വടക്കൻ കേരളത്തിൽ ശക്തമായ കാറ്റും മഴയും വ്യാപക നാശനഷ്ടമാണുണ്ടാക്കിയത്. കോഴിക്കോടും കണ്ണൂരും പാലക്കാടും മലപ്പുറത്തുമായി വിവിധയിടങ്ങളിൽ ശക്തമായ കാറ്റിൽ മരങ്ങൾ വീണ് വീടുകൾ തകർന്നു. കഴിഞ്ഞ വർഷം ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. കണ്ണൂരിലും കാസർകോട്ടും റെഡ് അലർട്ടും മറ്റെല്ലാ വടക്കൻ ജില്ലകളിലും ഓറഞ്ച് അലർട്ടുമാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയും ഇന്ന് രാവിലെയും ഇടവിട്ട് ശക്തമായ മഴയും കാറ്റും വടക്കൻ ജില്ലകളിലുണ്ടാക്കിയത് വ്യാപക നാശനഷ്ടമാണ്.
വിലങ്ങാടിനടുത്തെ വനമേഖലയിൽ കനത്ത മഴ പെയ്യുകയാണ്. വിലങ്ങാട് പുഴയുടെ ഭാഗമായ വാണിമേൽപ്പുഴയിലും ജലനിരപ്പ് കൂടി. കോരപ്പുഴ, പൂനൂർ പുഴ എന്നിവ പലയിടങ്ങളിലായി കര കവിഞ്ഞൊഴുകുന്നതിനാൽ തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്. വെള്ളം തുറന്ന് വിടാനായി കക്കയം ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലർട്ടുള്ള കണ്ണൂരിൽ ഇടവിട്ട് കനത്ത മഴ തുടരുന്നു.
മട്ടന്നൂർ റോഡിൽ വലിയന്നൂർ, ചതുര കിണർ മേഖലകളിൽ രാവിലെ ശക്തമായ കാറ്റ് വീശി വ്യാപക നാശനഷ്ടമുണ്ടായി. നിരവധി മരങ്ങൾ കടപുഴകി വീണു. വൈദ്യുതി പോസ്റ്റുകൾ തകർന്നു. ഇവിടെ ലോട്ടറി കട തലകീഴായി മറിഞ്ഞ് ലോട്ടറി വില്പനക്കാരന് പരിക്കേറ്റു. ഫയർഫോഴ്സ് എത്തി മരങ്ങൾ മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. കൊട്ടിയൂർ തില്ലങ്കേരിയിൽ കനത്ത മഴയിൽ വീട് ഭാഗികമായി തകർന്നു. പട്ടറപ്പറമ്പിൽ സ്വദേശി ഭാർഗവിയുടെ വീടാണ് തകർന്നത്. ആളപായമില്ല..