
തിരുപ്പൂരിൽ വൻ തീപിടുത്തം. 42 വീടുകൾ കത്തി നശിച്ചു. എംജിആർ നഗറിലെ പുളിയാംതോട്ടത്താണ് അപകടം ഉണ്ടായത്. തീപിടുത്തത്തിൽ ആളപായം ഇല്ല. അതിഥിതൊഴിലാളികൾ താമസിക്കുന്ന വീടുകൾക്കാണ് തീപിടുത്തമുണ്ടായത്.
ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചാണ് ആദ്യം തീപിടിച്ചത്. തുടർന്ന് അടുത്തുള്ള 9 വീടുകളിലെ സിലണ്ടറുകളും പൊട്ടിത്തെറിച്ചു. ദിവസ വേതന തൊഴിലാളികളും അവരുടെ കുടുംബങ്ങളും വാടകയ്ക്ക് താമസിച്ചിരുന്ന വീടുകൾക്കാണ് തീപിടുത്തം ഉണ്ടായത്.
ബുധനാഴ്ച ഉച്ചയ്ക്ക് 2:45 ഓടെയാണ് സംഭവം. ഒരു വീട്ടിലെ പാചക വാതക സിലിണ്ടർ നിമിഷങ്ങൾക്കുള്ളിൽ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. തുടർന്ന് തീ അടുത്തുള്ള വീടുകളിലേക്ക് പടർന്നതോടെ, ആ വീടുകളിലെ 9 പാചക വാതക സിലിണ്ടറുകളും ഒന്നിനു പുറകെ ഒന്നായി പൊട്ടിത്തെറിച്ചു.
അയൽക്കാർ ഉടൻ തന്നെ ഫയർഫോഴ്‌സിനെയും പൊലീസിനെയും അറിയിച്ചു. വിവരം ലഭിച്ചയുടനെ തിരുപ്പൂർ സൗത്ത്, നോർത്ത് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അരമണിക്കൂരത്തെ പരിശ്രമം കൊണ്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തിരുപ്പൂർ നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. ടിൻ ഷെഡുകൾ ഉപയോഗിച്ച് 42 ചെറിയ വീടുകൾ നിർമ്മിച്ച് വാടകയ്ക്ക് നൽകിയ ഉടമയെയും പൊലീസ് ചോദ്യം ചെയ്തു.