
സിപിഐ തെലങ്കാന സംസ്ഥാന കൗൺസിൽ അംഗത്തെ അജ്ഞാതർ വെടിവെച്ചു കൊലപ്പെടുത്തി. ഹൈദരാബാദിൽ ആയിരുന്നു സംഭവം. ചന്തു നായിക് എന്ന ചന്തു റാത്തോഡ് ആണ് കൊല്ലപ്പെട്ടത്. മാലക് പേട്ട് സലിവാഹന നഗർ പാർക്കിൽ രാവിലെ ഏഴരയ്ക്ക് ആണ് സംഭവമുണ്ടായത്. സ്വിഫ്റ്റ് കാറിൽ എത്തിയ അക്രമിസംഘം മുഖത്തേക്ക് മുളക് പൊടി വിതറിയ ശേഷം വെടിയുതിർക്കുകയായിരുന്നു.
ഒന്നിലേറെ തവണ വെടിയേറ്റ ചന്തു സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നാഗർകുർനൂൽ അച്ചംപേട്ട് സ്വദേശിയായ ചന്തു നായിക് തെലങ്കാനയിലെ സിപിഐ നേതൃത്വത്തിലെ പ്രധാന നേതാക്കളിൽ ഒരാളാണ്.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. രാഷ്ട്രീയ കൊലപാതകമാകാനുള്ള സാധ്യത പൊലീസ് തള്ളിയിട്ടില്ല. സിപിഐ എംഎൽ പ്രവർത്തകനായ രാജേഷ് എന്നയാൾ ചന്തുവിന് എതിരെ ഭീഷണി മുഴക്കിയിരുന്നുവെന്ന് ഭാര്യ മൊഴി നൽകിയിട്ടുണ്ട്.
മറ്റൊരു സംഭവത്തിൽ, തെലങ്കാനയിൽ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോൺഗ്രസ് എസ്‍സി സെൽ നേതാവ് മാരെല്ലി അനിൽ ആണ് മരിച്ചത്. മേദക് ജില്ലയിലെ കുൽച്ചരം മണ്ഡലിൽ ഇന്ന് രാവിലെയാണ് അനിലിനെ മരിച്ച നിലയിൽ കണ്ടത്. കാറിൽ ഹൈദരാബാദിൽ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു അനിൽ. മൃതദേഹത്തിന് സമീപത്ത് നിന്ന് വെടിയുണ്ടകൾ കണ്ടെടുത്തു. മരണകാരണം വ്യക്തമല്ല.രാവിലെ ഹൈദരാബാദിൽ സിപിഐ സംസ്ഥാനകൗൺസിൽ അംഗത്തെ അജ്ഞാതസംഘം വെടിവച്ച് കൊന്നിരുന്നു. ഇതിന് പിന്നാലെയാണ് തെലങ്കാനയിൽ കോൺഗ്രസ് നേതാവിനേയും മരിച്ച നിലയിൽ കണ്ടെത്തുന്നത്.