
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. 25 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഡോ. കെ വാസുകിയെ പൊതു വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചു. വാസുകിയുടെ ഒഴിവിൽ തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി എസ് ഷാനവാസ് ചുമതലയേൽക്കും. എൻ എസ് കെ ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി നിയമിച്ചു. ജി പ്രിയങ്ക(എറണാകുളം), എം എസ് മാധവിക്കുട്ടി (പാലക്കാട്), ചേതൻകുമാർ മീണ(കോട്ടയം) ഡോ. ദിനേശൻ ചെറുവത്ത്(ഇടുക്കി) എന്നിവരാണു പുതിയ കളക്ടർമാർ.
ഡൽഹിയിലെ റസിഡന്റ് കമ്മിഷണറായ പുനീത് കുമാറിനെ തദ്ദേശഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. പഠനാവധി കഴിഞ്ഞെത്തിയ ജെറോമിക് ജോർജിനെ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായി നിയമിച്ചു. ഷീബാ ജോർജിനെ ആരോഗ്യവകുപ്പിൽ അഡീഷണൽ സെക്രട്ടറിയായും ബി അബ്ദുൽ നാസറിനെ ന്യൂനപക്ഷ വകുപ്പ് അഡീഷണൽ സെക്രട്ടറിയായും നിയമിച്ചു. ഡോ. എസ് ചിത്രയെ പൊതുവിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു. തദ്ദേശവകുപ്പ് ഓഫിസര്‍ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ചുമതലയും വഹിക്കും. ഹൗസിങ് ബോർഡിന്റെയും നിർമിതി കേന്ദ്രത്തിന്റെയും ഡയറക്ടർ ചുമതലയിൽ എ ഗീതയെ നിയമിച്ചു.