
കരൂർ ദുരന്തം: സുപ്രീം കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം
ഡെൽഹി: തമിഴ്‌നാട്ടിലെ കരൂർ തിക്കിലും തിരക്കിലും പെട്ട് 41 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കേസന്വേഷണം സുപ്രീംകോടതി സിബിഐക്ക് വിട്ടു. കോടതി മേൽനോട്ടത്തിലായിരിക്കും അന്വേഷണം. സ്വതന്ത്ര അന്വേഷണമാവശ്യപ്പെട്ട് ടി വി കെ നല്‍കിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ജസ്റ്റിസുമാരായ ജെകെ.മഹേശ്വരി, എന്‍വി.അന്‍ജാരിയ എന്നിവരുടെ ബെഞ്ചിന്‍റേതാണ് ഉത്തരവ്.
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സുപ്രീംകോടതി മുന്‍ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. മുൻ സുപ്രീം കോടതി ജഡ്ജി അജയ രസ്തോഗി അധ്യക്ഷനായ സമിതിയാണ് കേസന്വേഷണത്തില്‍ മേൽനോട്ടം വഹിക്കുക.
ആൾക്കൂട്ട ദുരന്തങ്ങൾ ഒഴിവാക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ വേണമെന്ന് കാട്ടി നൽകിയ ഹർജിയിൽ എന്തിനാണ് ഹൈക്കോടതി പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ച ഉത്തരവിറക്കിയതെന്ന് സുപ്രീംകോടതി ചോദ്യം ചെയ്തിരുന്നു. സംഭവസ്ഥലത്ത് നിന്ന് പോലീസിൻ്റെ നിർദ്ദേശത്തെ തുടർന്നാണ് പിന്മാറിയതെന്നും ഹൈക്കോടതിയുടെ പരാമർശങ്ങൾ അതിരുകടന്നതാണെന്നും ടി.വി.കെ. അഭിഭാഷകർ കോടതിയിൽ വാദിച്ചിരുന്നു. എസ് ഐ ടി അന്വേഷണത്തിൽ ടിവികെയും അപകടത്തിൽ മരിച്ച ചില ഇരകളുടെ കുടുംബവും അതൃപ്തി അറിയിക്കുകയും ചെയ്തു.