
ചെന്നെെ: പ്രശസ്ത സംഗീത സംവിധായകൻ എസ്പി വെങ്കിടേഷ് (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം. 150 ലേറെ ചിത്രങ്ങൾക്ക് സംഗീതമൊരുക്കി. 1985-ൽ ജനകീയ കോടതി എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം.
രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. ഇതിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ആരാധകർ ഹൃദയത്തിലേറ്റി.
വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കൻമാർ, ഇന്ദ്രജാലം, നാടോടി, മാന്ത്രികം, തുടർക്കഥ, ദൗത്യം, ധ്രുവം, മഹായാനം, കൗരവർ, ജോണിവാക്കർ തുടങ്ങി ഒട്ടേറെ ചിത്രങ്ങൾക്ക് സംഗീതമൊരുക്കി.
മലയാള സിനിമയിൽ രാഘവന്‍ മാസ്റ്റര്‍ ഉൾപ്പെടെയുള്ള സംഗീതജ്ഞർക്കൊപ്പം വെങ്കടേഷ് മാന്‍ഡലിന്‍ വായിച്ചും അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടാറായും പ്രവർത്തിച്ചു. സത്യന്‍ അന്തിക്കാട് ചിത്രമായ ടി.പി ബാലഗോപാലന്‍ എം.എയില്‍ എ.ടി.ഉമ്മറിന്റെ അസിസ്റ്റന്റായി പശ്ചാത്തല സംഗീതമൊരുക്കി. പിന്നീടാണ് മലയാള സിനിമകളില്‍ സംഗീത സംവിധായകനായി സജീവമാകുന്നത്. ഡെന്നിസ് ജോസഫും തമ്പി കണ്ണന്താനവുമായിരുന്നു എസ്.പി വെങ്കടേഷിനെ മലയാളത്തില്‍ കൂടുതല്‍ പരിചിതനാക്കിയത്.
