
ഗാസിയാബാദ് കൂട്ടആത്മഹത്യ: പെൺകുട്ടികൾ ജീവിച്ചത് ‘കൊറിയൻ’ ഓൺലൈൻ ലോകത്ത്; ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ലെന്ന് പോലീസ്
ഗാസിയാബാദിൽ ബുധനാഴ്ച പുലർച്ചെ ആത്മഹത്യ ചെയ്ത മൂന്ന് സഹോദരിമാരുടെ മരണത്തിന് പിന്നിൽ കൊറിയൻ ഡ്രാമകളോടും ഗെയിമുകളോടുമുള്ള അമിതമായ താൽപര്യമാണെന്ന് പോലീസ്. കടബാധ്യതയിൽ ഉഴലുന്ന ഒരു വലിയ കുടുംബത്തിലെ ഏകാന്തതയും സമ്മർദവും നിറഞ്ഞ ജീവിതവുമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് അവരെ നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തങ്ങൾ ഒരു കൊറിയൻ ലോകത്താണ് ജീവിക്കുന്നതെന്ന് ഇവർ വിശ്വസിച്ചിരുന്നതായി പോലീസ് പറഞ്ഞു.
ഏതാനും വർഷങ്ങൾക്ക് മുമ്പ് തന്നെ ഈ പെൺകുട്ടികൾ സ്കൂളിൽ പോകുന്നത് നിർത്തിയിരുന്നു. ഭൂരിഭാഗം സമയവും അവർ ഫോണിലായിരുന്നു ചിലവഴിച്ചിരുന്നത്. പിതാവ് തങ്ങളെ ക്രൂരമായി ശിക്ഷിക്കുന്നതിനെക്കുറിച്ച് കുട്ടികൾ പരാതിപ്പെട്ടിരുന്നതായും പോലീസ് പറയുന്നു. ഓൺലൈനിൽ കൊറിയൻ ഡ്രാമകൾ കാണുന്നതും ഗെയിമുകൾ കളിക്കുന്നതും പിതാവ് വിലക്കുകയും, അവരുടെ മൊബൈൽ ഫോണുകൾ വാങ്ങി വെക്കുകയും ചെയ്തതിന് പിന്നാലെയാണ് 12, 14, 16 വയസുള്ള സഹോദരിമാർ ഭാരത് സിറ്റി ടൗൺഷിപ്പിലെ ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽ നിന്ന് താഴേക്ക് ചാടി മരിച്ചത്.
“അവർ കൊറിയൻ ഡ്രാമകളുടെ സ്വാധീനത്തിലായിരുന്നു. അവർ പഠനം ഉപേക്ഷിക്കുകയും മുഴുവൻ സമയവും മൊബൈൽ ഫോണുകളിൽ കൊറിയൻ ഡ്രാമകൾ കാണുന്നതിനായി ചെലവഴിക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രി, കുടുംബത്തിലെ മറ്റുള്ളവർ ഉറങ്ങാൻ പോയതിനുശേഷം, പെൺകുട്ടികൾ മുറിയിൽ കയറി വാതിലടയ്ക്കുകയും കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയുമായിരുന്നു,” ഗാസിയാബാദ് അഡീഷണൽ പോലീസ് കമ്മീഷണർ അലോക് പ്രിയദർശി പറഞ്ഞു.
പുലർച്ചെ 2 മണിയോടെ തുടർച്ചയായി വലിയ ശബ്ദങ്ങൾ കേട്ടതിനെ തുടർന്ന് ഫ്ലാറ്റിലെ താമസക്കാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ്, കെട്ടിടത്തിന് താഴെ പെൺകുട്ടികൾ വീണു കിടക്കുന്നത് കണ്ടത്. കുട്ടികൾ വീണപ്പോൾ താഴെയുള്ള ഫ്ലാറ്റുകളിലെ തള്ളിനിൽക്കുന്ന ഭാഗങ്ങളിൽ തട്ടിയും പിന്നീട് നിലത്തു പതിച്ചും ഉണ്ടായ ശബ്ദമാണ് താമസക്കാർ കേട്ടതെന്ന് കരുതപ്പെടുന്നു.
അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടികൾ മരിച്ചതായി സ്ഥിരീകരിച്ചു. “പുലർച്ചെ ഏകദേശം 2.15-ഓടെയാണ് പോലീസ് റെസ്പോൺസ് വെഹിക്കിളിന് ഈ വിവരം ലഭിക്കുന്നത്. തില മോഡ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭാരത് സിറ്റിയിലെ ടവർ B-1 ലെ ഫ്ലാറ്റ് നമ്പർ 907-ന്റെ ഒമ്പതാം നിലയിലെ ബാൽക്കണിയിൽ നിന്ന് മൂന്ന് പെൺകുട്ടികൾ ചാടിയെന്നും സംഭവസ്ഥലത്ത് വെച്ച് തന്നെ അവർ മരിച്ചുവെന്നുമാണ് വിവരം ലഭിച്ചത്,” ഗാസിയാബാദിലെ ഷാലിമാർ ഗാർഡൻ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ അതുൽ കുമാർ സിങ് പറഞ്ഞു.
