
പശ്ചിമേഷ്യൻ സംഘർഷം ;വിവിധ രാഷ്ട്രത്തലവന്മാരുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിവിധ രാഷ്ട്രത്തലവന്മാരുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്, ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ എന്നിവരുമായാണ് മോദി സംസാരിച്ചത്. പശ്ചിമേഷ്യയിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിക്കുകയും സംഘർഷം ലഘൂകരിക്കാൻ നടപടികൾ ആവശ്യപ്പെടുകയും ചെയ്തു. മേഖലയിലെ ഊർജ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെയും അദ്ദേഹം അപലപിച്ചു.
പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനൊപ്പം ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ കപ്പൽഗതാഗതം ഉറപ്പാക്കേണ്ട വിഷയത്തിനാണ് പ്രധാനമന്ത്രി ഊന്നൽ നൽകിയത്. അഞ്ച് നേതാക്കളുമായുള്ള പ്രത്യേക ഫോൺ സംഭാഷണങ്ങളിൽ, സമാധാനവും സുരക്ഷയും സ്ഥിരതയും എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കാൻ സംഭാഷണത്തിനും നയതന്ത്രത്തിനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഹോർമുസ് കടലിടുക്ക് വഴി സുരക്ഷിതവും സ്വതന്ത്രവുമായ സഞ്ചാരം ഉറപ്പാക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ചർച്ച ചെയ്തു.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയുമായുള്ള സംഭാഷണത്തിൽ, ദോഹയ്ക്ക് ഒപ്പമാണെന്നും മേഖലയിലെ ഊർജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. “ഇന്ത്യൻ സമൂഹത്തിന് നൽകിയ പരിചരണത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുകയും മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഹോർമുസ് കടലിടുക്ക് വഴി സുരക്ഷിതവും സ്വതന്ത്രവുമായ ഗതാഗതത്തിനായി ഞങ്ങൾ നിലകൊള്ളുന്നു,” മോദി പറഞ്ഞു.
