വൻഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയ വി ഡി സതീശൻ സർക്കാരിന് ഇന്ന് ഒരു മാസം. ഭരണപക്ഷത്തിന് ആനന്ദിക്കാനും, പ്രതിപക്ഷത്തിന് ആയുധമാക്കാനും അവസരങ്ങൾ ധാരാളം നൽകിയ ഒരു മാസമാണ് കടന്നുപോയത്. മന്ത്രി സ്‌റ്റാഫിലെ ബന്ധുനിയമനവും, പ്ലീഡർ നിയമന വിവാദവും പി എം ശ്രീ പദ്ധതിയിലെ മുൻ നിലപാടിൽ നിന്നുള്ള മലക്കംമറിച്ചിലും ആദ്യമാസത്തിലെ കല്ലുകടിയായി ശേഷിക്കുന്നു.
ആശാവർക്കേഴ്സിന്റെ പ്രതിമാസ വേതനം 3000 രൂപ വർധിപ്പിച്ചത്,വയോജന വകുപ്പിന്റെ രൂപീകരണം, കൂരമ്പുകൾക്കൊടുവിൽ മൂന്നുദിവസം മുമ്പ് നടപ്പാക്കിയ പ്രിയദർശനി പദ്ധതി. സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സംസ്ഥാനത്ത് എവിടെയും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന വി ഡി സതീശൻ സർക്കാരിന്റെ ഫ്ലാഗ്ഷിപ്പ് പദ്ധതി പ്രിയദർശനി തന്നെയാണ് നിറവേറ്റിയ വാഗ്ദാനങ്ങളിൽ ഏറ്റവും അധികം കയ്യടി നേടിയത്.
ആശമാരുടെ വേതനം വർദ്ധിപ്പിച്ചത് ആദ്യ മന്ത്രിസഭായോഗത്തിൽ ആയിരുന്നെങ്കിൽ കെ റയിൽ മഞ്ഞക്കുറ്റികൾ പിഴുതെറിയാനുള്ള തീരുമാനം രണ്ടാം മന്ത്രിസഭായോഗത്തിലെ സർപ്രൈസ്. കഴിഞ്ഞ 10 വർഷത്തെ ധനസ്ഥിതി പുറത്തുവിട്ട്,തുടക്കത്തിലെ പ്രതിപക്ഷത്തെ വരിഞ്ഞു കെട്ടാനായെന്ന ആത്മവിശ്വാസംആദ്യ മാസത്തിലെ കരുത്ത്. ലഹരിയുടെ വേരറുക്കാൻ ആഭ്യന്തരവകുപ്പ് തുടക്കമിട്ട ഓപ്പറേഷൻ തൂഫാൻ, ദി നാർക്കോ ഹണ്ട് ഭരണ പ്രതിപക്ഷ പ്രശംസ ഒരുപോലെ പിടിച്ചു പറ്റി. കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം. ആലപ്പുഴ രക്ഷാപ്രവർത്തന കേസിൽ എസ്ഐടിയെ തീരുമാനിച്ച്, മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് കേസെടുത്തത്. വടകര കാഫിർ സ്ക്രീൻഷോട്ട് കേസിലും മുൻ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ ഇ പി ജയരാജനെതിരെയും പ്രഖ്യാപിച്ച എസ്ഐടി അന്വേഷണങ്ങളും സി പി ഐ എമ്മിന് രാഷ്ട്രീയ മുന്നറിയിപ്പ്.
